കൊല്ലം: വാക്സിനേഷൻ കേന്ദ്രം അനുവദിച്ചതിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയ്ക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ അയിഷാ പോറ്റി. കൊട്ടാരക്കരയിൽ വാക്സിനേഷൻ കേന്ദ്രം അനുവദിക്കാത്തതിലെ അമർഷമാണ് എം എൽ എ പരസ്യമാക്കിയത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന് കേന്ദ്രം അനുവദിക്കാത്തതിനെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു.
സ്ഥലം എം എൽ എ ആയ തന്നോട് ആലോചിക്കാതെ ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്കെടുത്ത തീരുമാനമാണ് ആശുപത്രിയെ ഒഴിവാക്കാന്‍ കാരണമെന്ന് അയിഷാ പോറ്റി പറഞ്ഞു. താലൂക്ക് ആശുപത്രിയെ അവഹേളിക്കുന്ന നടപടിയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നഗരസഭ ചെയര്‍മാനും പ്രതികരിച്ചു. ഇടത് പക്ഷമാണ് കൊട്ടാരക്കര നഗരസഭ ഭരിക്കുന്നത്.
അതേസമയം രാജ്യത്തെ വാക്സിനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനമെന്ന നാണക്കേടും കേരള ആരോഗ്യ വകുപ്പിന് തിരിച്ചടിയാകുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് വർദ്ധന നിരക്കും ഏറ്റവും ഉയർന്ന സംസ്ഥാനമാണ് കേരളം.
Discussion about this post