ഡൽഹി: ഇന്ത്യ വാക്സിൻ വികസിപ്പിച്ചാൽ അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് മാത്രമല്ല മുഴുവൻ മനുഷ്യരാശിക്കുമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാകുന്നു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പത്തോളം സുഹൃദ് രാഷ്ട്രങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകാൻ തീരുമാനമായി. ഒമാനും ബഹ്റൈനും നേപ്പാളും ഉള്‍പ്പെടെ പത്തോളം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ സൗജന്യമായി വാക്സിൻ നൽകുന്നത്.
ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സിൻ എന്നിവയാണ് അയൽ രാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി നൽകുന്നത്. നേപ്പാൾ ഇന്ത്യയോട് നേരത്തെ വാക്സിൻ അഭ്യർത്ഥിച്ചിരുന്നു. മ്യാൻമറും ബംഗ്ലദേശും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ കമ്പനികളുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ഇന്ത്യക്കാർക്ക് സൗജന്യമായി ലഭിക്കുന്ന വാക്സിന് മറ്റ് രാജ്യങ്ങൾ അധികമായി പണം നൽകേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post