തിരുവനന്തപുരം: ബി.ജെ.പിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടി പാര്‍ട്ടിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചില ശക്തികളുടെ മാധ്യമ വിചാരണയും, നുണ പ്രചരണവും നടക്കുന്നുവെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത്തരം ഗീബല്‍സ്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും, താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച ഈ കഥകള്‍ക്ക് ഒട്ടും ആയുസ് ഉണ്ടാകില്ലെന്നും കുമ്മനം രാജശേഖരന് വാർത്താസമ്മേളനത്തിൽ പ്രസ്താവനയില്‍ വ്യക്തമാക്കി.
യു.ഡി.എഫിനേയും, എല്‍.ഡി.എഫിനേയും തുറന്ന് കാണിച്ചുകൊണ്ടാണ് എന്‍.ഡി.എ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, ഇതേത്തുടര്‍ന്ന് വളര്‍ന്നുവരുന്ന ജന ശക്തിയെ പരാജയപ്പെടുത്തേണ്ടത് രണ്ട് മുന്നണികളുടേയും ആവശ്യമായി വന്നുവെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിലൂടെ പരസ്പരം സഹായിച്ചും, അടവുനയങ്ങള്‍ പ്രയോഗിച്ചും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എന്നതായിരുന്നു യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പ്രധാന അജണ്ടയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭാവിയില്‍ രാഷ്ട്രീയപരമായി ഭീഷണി ആയേക്കാവുന്ന ബി.ജെ.പിയെ തകര്‍ക്കേണ്ടത് യു.ഡി.എഫിന്റേയും, എല്‍.ഡി.എഫിന്റേയും ആവശ്യമായിത്തീര്ന്നുവെന്നും, തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ക്കുന്നതില്‍ ഇരു മുന്നണികളും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും കുമ്മനം ആരോപിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ഓക്സിജന്‍-വാക്സിന് വിതരണം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അകാരണമായി വിമര്‍ശിച്ചും, തെറ്റിദ്ധരിപ്പിച്ചും ഇരുമുന്നണികളും സംയുക്ത പ്രചരണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തിനുമേതിനും ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവര്‍ത്തന അജണ്ടയായി മാറിയിരിക്കുകയാണെന്നും കുഴല്‍പ്പണ കേസിന്റെ മറവില്‍ കോണ്‍ഗ്രസ് – സി.പി.എം കക്ഷികള്‍ നടത്തുന്ന ബി.ജെ.പി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാ സീമകളും ലംഘിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ബി.ജെ.പി പ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും അധികാര ശക്തി ഉപയോഗിച്ച് ബി.ജെ.പി നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി പക തീര്‍ക്കാന്‍ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post