തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, ഇളവുകളും എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രാദേശിക അടച്ചിടലാകും ഉണ്ടാവുക, സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ എന്തൊക്കെ ഇളവുകൾ വേണമെന്നതിൽ തീരുമാനമെടുക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി കിട്ടാനും, കൂടുതൽ കെഎസ്ആർടിസി സർവീസുകൾക്കും സാധ്യതയുണ്ട്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ തുറക്കാൻ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല.
അന്തർജില്ലാ യാത്രകളടക്കം വിലക്കി, പൂർണമായും അടച്ചിട്ടുള്ള ലോക്ക്ഡൗൺ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്നാണ് പൊതുഅഭിപ്രായം . ഇതിനാൽ നിയന്ത്രണങ്ങൾ സോണുകളാക്കി തിരിച്ച് രോഗവ്യാപനം കൂടിയ മേഖലകളിലേക്ക് കേന്ദ്രീകരിക്കും. മൂന്നാംതരംഗം മുന്നിൽ നിൽക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം.
രണ്ടാംതരംഗത്തിന്റെ ഭീഷണി ഒഴിയുന്നുവെന്ന് തന്നെയാണ് വിദഗ്ദാഭിപ്രായവും. എന്നാൽ പാളിച്ചയുണ്ടായാൽ മൂന്നാംതരംഗം ഗുരുതരമാകും, നിലവിലെ സ്ഥിതിയും വഷളാകും. ഇളവുകളുടെ ഭാഗമായി അന്തർജില്ലാ യാത്രകൾക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൂടുതൽ മേഖലകൾ തുറക്കും. കൊവിഡ് ചികിത്സയിൽ മാത്രമായി കേന്ദ്രീകരിച്ച ആശുപത്രികൾ ഒഴിയുന്നതോടെ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.
Discussion about this post