ഡല്‍ഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത പാക്കിസ്ഥാൻ അനധികൃത നെറ്റ്‌വര്‍ക്കുകള്‍ക്ക് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി. പാക് സൈന്യം നിയോഗിച്ച പി ആര്‍. കമ്പനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നില്‍ പ്രവർത്തിച്ചത്.
പാകിസ്ഥാന്‍ ആസ്ഥാനമായ പി. ആര്‍ കമ്പനി ആല്‍ഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടേതെന്ന തരത്തില്‍ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആല്‍ഫപ്രോയുടെ വെബ്‌സൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധം, മുസ്ലീം വിഭാഗത്തിനോടുള്ള പെരുമാറ്റം, കാശ്മീര്‍ വിഷയം എന്നിവയാണു പോസ്റ്റുകളിലുണ്ടായിരുന്നത്.
ഇത്തരം പോസ്റ്റുകള്‍ സംഘടിതമായ വ്യാജ ആക്രമണമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് ഇടപെടല്‍. സോഷ്യല്‍ മീഡിയയുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകള്‍ ലംഘിച്ചതിനാണ് നടപടി.
പാകിസ്ഥാനില്‍ ക്രിയേറ്റ് ചെയ്ത, പ്രധാനമായും ആ രാജ്യത്തെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള 40 ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍, 25 പേജുകള്‍, ആറ് ഗ്രൂപ്പുകള്‍, 28 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എന്നിവ നീക്കം ചെയ്തു. ആഗോളതലത്തില്‍ ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പോസ്റ്റുകളുണ്ട്. 2019 ഏപ്രിലില്‍ നീക്കിയ നെറ്റ്‌വര്‍ക്കിലേക്കു ചില ലിങ്കുകള്‍ പോകുന്നെന്ന സംശയത്തെ തുടര്‍ന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇതു കണ്ടെത്തിയത്. ആല്‍ഫപ്രോയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കാണ് ഇതില്‍ പങ്കാളിത്തമെന്നും തിരിച്ചറിഞ്ഞു-
ഇസ്‍ലാമബാദ് ആസ്ഥാനമായ ഡിജിറ്റല്‍ മീഡിയ സ്ഥാപനമാണ് ആല്‍ഫപ്രോ. ലഹോറിലും പാകിസ്ഥാനിലുടനീളവും സാന്നിധ്യമുണ്ട്. കോര്‍പറേറ്റ് മേഖലയിലെ ആവശ്യക്കാര്‍ക്കും വികസന പദ്ധതികള്‍ക്കുമായി വെബ്സൈറ്റ്, പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയ്ക്കായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നീ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളും ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്, പാകിസ്ഥാന്‍ സൈന്യം, സിറ്റി ഡിസ്ട്രിക്റ്റ് ഗവണ്‍മെന്റ് തുടങ്ങിയവയും കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.
Discussion about this post