തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മിക്ക വാഹനാപകടങ്ങളും വിരൽ ചൂണ്ടുന്നത് സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്കാണ്. രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമാണ് പട്ടികയിലെ ഒടുവിലത്തേത്.
സംഭവവുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ 15 അംഗ സ്വര്‍ണ്ണ കവര്‍ച്ചാ സംഘത്തിലെ എട്ടുപേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ചെര്‍പ്പുളശേരി സ്വദേശിയായ സുഫിയാന് എന്നയാളാണ് കവര്‍ച്ചാ സംഘത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഈ കവര്‍ച്ചയ്ക്കായി ടിഡിവൈ എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സലീമിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
നേരത്തെ ഒരു കോടി 11 ലക്ഷം രൂപ വില വരുന്ന 2 കിലോ 330 ഗ്രാം സ്വര്‍ണ്ണവുമായി മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായിരുന്നു. കൊടുവള്ളിയില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിക്കാന്‍ സംഘമെത്തിയത് മഹീന്ദ്ര ഥാറിലും മറ്റൊരു കാറിലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘാംഗങ്ങളെ പിടികൂടി ചോദ്യം ചെയ്യാനാണ് തീരുമാനം.
നോട്ട് നിരോധനത്തിന് ശേഷം കേരളത്തിൽ സ്വർണ്ണക്കടത്ത് വലിയ തോതിൽ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വലിയ തോതിൽ സ്വർണ്ണം പിടികൂടുന്ന സംഭവങ്ങൾ നിരവധിയാണ്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരൻ ഉൾപ്പെടെ ചോദ്യം ചെയ്യലിന് വിധേയമാക്കപ്പെട്ട സ്വർണ്ണക്കടത്ത് കേസ് നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചു വരികയാണ്.
Discussion about this post