തിരുവനന്തപുരം: കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ അഫ്ഗാൻ പൗരൻ ഈദ്ഗുല്ലുമായി (അബ്ബാസ് ഖാൻ–22) ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയിൽ. പ്രതിരോധവകുപ്പിനു വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ നിർമാണ സാമഗ്രികൾ ഒരുക്കുന്നതിൽ ഇയാൾ സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നാണു വിവരം. എന്നാൽ വിമാനവാഹിനിക്കുള്ളിൽ കയറിയിട്ടില്ല. അസം വിലാസത്തിൽ കൊച്ചി കപ്പൽശാലയിൽ ജോലി നോക്കിയ ഈദ്ഗുല്ലിനെ വിവിധ ഏജൻസി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇത്തരക്കാരിലൂടെ കേരളം നേരിടുന്നത് ഏറ്റവും വലിയ ഭീഷണിയാണെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.
ജോലിക്കായി വന്നതാണെന്നു പറയുന്നുവെങ്കിലും ചില കാര്യങ്ങൾ ഓർമയില്ലെന്ന മട്ടിൽ മാനസിക വിഭ്രാന്തി പോലെയാണ് ചോദ്യം ചെയ്യലിൽ ഈദ്ഗുല്ലിന്റെ പെരുമാറ്റം. ഇയാൾ കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിലും നേരത്തെ ജോലി ചെയ്തിരുന്നുവെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. അസം സ്വദേശിയാണ് ഈദ്ഗുല്ലിന്റെ മാതാവ്. അഫ്ഗാൻ പൗരനാണ് പിതാവ്. മാതാവിന്റെ ബന്ധുക്കളും കൊച്ചിയിൽ പലയിടത്തും ജോലിചെയ്യുന്നുണ്ട്. ഇവരെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയാണ്. കപ്പൽശാലയിൽ ഏതൊക്കെ ജോലികളാണ് ഈദ്ഗുൽ ചെയ്തതെന്നും അന്വേഷിക്കുന്നുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയും നേവിയുടെ രഹസ്യാന്വേഷണ വിഭാഗവും വരുംനാളുകളിൽ ഇയാളെ ചോദ്യം ചെയ്യും.
ആശുപത്രിയിൽ കിടക്കുന്നയാൾക്ക് കൂട്ടു നിൽക്കുന്നതിനുള്ള വീസയിലാണ് അഫ്ഗാനിൽനിന്ന് ഇയാൾ ഇന്ത്യയിലെത്തിയത്. വീസ കാലാവധി കഴിഞ്ഞിട്ടും വ്യാജ തിരിച്ചറിയൽ കാർഡിൽ തുടരുന്നുവെന്ന സൂചന ഇയാളെ കൊണ്ടുവന്ന കരാറുകാരൻ കപ്പൽശാലയിൽ അറിയിച്ചതിനെതുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. കപ്പൽശാല പോലെ തന്ത്രപ്രധാന മേഖലകളിൽ ഇത്തരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം വിദേശികളും ജോലിചെയ്യുന്നുവെന്നത് സുരക്ഷാ ഏജൻസികളെയും ഞെട്ടിച്ചിരിക്കുകയാണ്. ദിവസങ്ങൾക്കകം ഇത്തരം പൗരന്മാരുടെ കണക്കെടുത്ത് റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തരവകുപ്പും നിർദേശിച്ചു കഴിഞ്ഞു.
തന്ത്രപ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ യഥാർഥ മേൽവിലാസം തേടുന്നതിന് നിലവിൽ ഒരു സംവിധാനവുമില്ല. ബംഗ്ലദേശിൽനിന്ന് അസമിലേക്കും പശ്ചിമബംഗാളിലേക്കും അതിർത്തി കടന്നെത്തുന്നവർ അവിടെ ഏജന്റുമാരെ സമീപിച്ച് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഐഡി കാർഡും ആധാർ കാർഡും വ്യാജമായി സംഘടിപ്പിക്കുന്നു. ഇതിനു ശേഷമാണ് കരാറുകാർ വിവിധ സംസ്ഥാനങ്ങളിലേക്കു ജോലിക്കായി കൊണ്ടുപോകുന്നത്. കേരളത്തിലാണ് കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ തൊഴിൽ തേടിയെത്തിയത്.
ഇങ്ങനെ എത്തുന്നവരിൽ ആരാണ് ഇന്ത്യക്കാരല്ലാത്തത് എന്നു തിരിച്ചറിയാൻ എളുപ്പവുമല്ല. അഫ്ഗാനിസ്ഥാനിൽനിന്നു വന്ന് വീസ കാലാവാധി കഴിഞ്ഞവരെ കണ്ടെത്തി തിരിച്ചയയ്ക്കുകയാണു പതിവ്. എന്നാൽ രാജ്യത്ത് ഇപ്പോഴും ഇത്തരം പൗരൻമാർ വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിച്ചു കഴിയുന്നുണ്ട്. ഇവർ അപകടകാരികളല്ലെങ്കിലും വഴികാട്ടികളുണ്ടെങ്കിൽ ഏതു സമയവും മറ്റു പ്രവർത്തനത്തിലേക്ക് പോകാൻ കഴിയും എന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിലൊന്നാണ് ഇത്തരം കുടിയേറ്റ പൗരന്മാർക്കിടയിലൂടെ നുഴഞ്ഞു കയറുന്ന തീവ്രശക്തികൾ. കേരളവും അതിന്റെ സുരക്ഷാ ഭീഷണിയിലാണെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.
തീവ്രവാദ ബന്ധമുണ്ടായിരുന്ന മൂന്ന് ബംഗ്ലദേശി പൗരന്മാരെ എൻഐഎ സംഘം എറണാകുളത്തുനിന്ന് പിടികൂടിയതും അടുത്തിടെയാണ്. വടക്കൻ ജില്ലയിൽനിന്ന് അടുത്തിടെ സുരക്ഷാ ഏജൻസികൾ പരിശോധിച്ച 60 ഇതരസംസ്ഥാന തൊഴിലാളികളിൽ 30 പേരും ബംഗ്ലദേശി പൗരന്മാരായിരുന്നു. നോർത്ത് 24 പർഗാനാസ് എന്ന ജില്ലയിൽനിന്നാണ് ഇവർക്കെല്ലാം വിലാസം. തെക്കുപടിഞ്ഞാറൻ ബംഗാളിലെ ഈ പ്രദേശം ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇവിടെനിന്ന് എത്തുന്ന ഭൂരിഭാഗം പേരും ബംഗ്ലദേശി പൗരന്മാരാണെന്നും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.
കേരളത്തിൽ ജോലിക്കെത്തുന്നവരിൽ ഭൂരിഭാഗം പേർക്കും പണമാണു ലക്ഷ്യം. അങ്ങനെയുള്ളവർ പണമുണ്ടാക്കി തിരിച്ചുപോയി വീട് വയ്ക്കുകയും കുടുംബം നോക്കുകയും ചെയ്യുന്നുണ്ട്. അത്തരം കഥകളേറെ സുരക്ഷാ ഏജൻസികൾക്കും പറയാനുണ്ട്. പക്ഷേ ഇവർക്കിടയിലേക്ക് തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കാനെത്തുമ്പോഴാണ് പ്രശ്നം. ഈയിടെ ന്യൂഡൽഹിയിൽ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതിന്റെ അന്വേഷണത്തിൽ ലഭിച്ച ഫോൺ നമ്പരുകളുടെ ചുവടുതേടിയെത്തിയത് കേരളത്തിലായിരുന്നു. പിടിയായ ബംഗ്ലാദേശി പൗരന്മാരാകട്ടെ ‘ജാമിയത്തുൽ മുജാഹീദിൻ ബംഗ്ലദേശ്’ എന്ന സംഘടനയുടെ പ്രവർത്തകരും.
അവർ കേരളത്തിൽ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തിലൊന്നുമല്ല കേരളത്തിലെത്തിയത്. പക്ഷേ കേരളം അവരെ സംബന്ധിച്ച് ‘സേഫ് സോൺ’ ആണെന്നാണ് സംഘടനയുടെ അഭിപ്രായം. ആരുമറിയാതെ ഇവിടെ ജോലിചെയ്തു ജീവിക്കാം. സംഘടന നിർദേശിക്കുന്ന സമയത്ത് ന്യൂഡൽഹിയിലോ മുംബൈയിലോ എവിടെ വേണമെങ്കിലും ആക്രമണം നടത്തി തിരിച്ചുപോരാം. അതിനൊരു സുരക്ഷാ താവളമായാണ് അവർ കേരളത്തിനെ കാണുന്നത്. ഇവർക്കിടയിലേക്കു കേരളത്തിലെ നിരവധി തീവ്രസംഘടനകൾ സേവനത്തിന്റെയും സഹായത്തിന്റെയും മുഖംമൂടി അണിഞ്ഞെത്തി അവരെ വരുതിയിലാക്കുന്നതാണ് ഇപ്പോഴത്തെ മറ്റൊരു പ്രവണത. സുരക്ഷാ ഏജൻസികളാകട്ടെ ഇതിനെ നേരിടാൻ ആയുധവും ആശയവുമില്ലാത്ത അവസ്ഥയിലും.
Discussion about this post