കണ്ണൂര്‍: കൊവിഡ് വാക്സിനേഷന് ജില്ലയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിച്ച് കണ്ണൂർ ജില്ലാ കളക്ടര്‍. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഇടപെട്ടതാണ് ഉത്തരവ് പിന്‍വലിച്ചതിന് പിന്നില്‍.
തീരുമാനത്തിനെതിരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്കിലടക്കമുള്ള സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. നേരത്തെ വാക്സിനെടുക്കാന്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. പിന്നീട് ആര്.ടി.പി.സി.ആറിന് പകരം ആന്റിജന്‍ ടെസ്റ്റ് മതിയെന്നാക്കി മയപ്പെടുത്തിയിരുന്നു. ടെസ്റ്റിന് അതത് വാക്സിന് കേന്ദ്രത്തില്‍ സൗകര്യം ഒരുക്കുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഇന്ന് മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിപ്പ്. കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് രണ്ട് ഡോസ് വാക്സിനോ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ വ്യാപാരി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരിശോധന വര്‍ദ്ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് കുറയ്ക്കാനാണ് വാക്സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നാണ് വിവരം.
Discussion about this post