ഷിംല/ജമ്മു: ജമ്മു-കശ്മീര്‍, ലഡാക്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 16 പേര് മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ പ്രളയത്തില്‍ നിരവധി പേരെ കാണാതായി.
ഒരു ചെറു ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വന്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ണിടിച്ചിലില്‍ പലയിടത്തും റോഡ് തകര്‍ന്നു.
കശ്മീരിലെ കിശ്ത്വാര് ജില്ലയിലെ വിദൂര ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ച 4.30ഓടെയാണ് മേഘവിസ്ഫോടനവും അതിശക്തമായ കാറ്റും മഴയമുണ്ടായത്. ഏഴു പേരാണ് ഇവിടെ മരിച്ചത്. 17 പേര്‍ക്ക് പരിക്കുണ്ട്. 14 പേരെ കാണാതായി. ഇവര്‍ക്കായി സംസ്ഥാന ദുരന്തനിവാരണ സേനയും സൈന്യവും തിരച്ചില്‍ തുടരുകയാണ്. നദിക്കരയിലെ 20ഓളം വീടുകള്‍ക്കും ഒരു പാലത്തിനും നാശം സംഭവിച്ചു. ഹിമാചല്‍പ്രദേശില്‍ ലാഹോള്‍-സ്പിതി ജില്ലയിലെ തോസിങ് നുള്ളയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടാണ് ഒമ്പതു പേര് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. മൂന്നു പേരെ കാണാതായതായി സംസ്ഥാന ദുരന്തനിവാരണ നിയന്ത്രണ ഡയറക്ടര്‍ സുദേശ് കുമാര്‍ മുക്ത അറിയിച്ചു. കുളു ജില്ലയില്‍ ഡല്‍ഹിയില്‍ നിന്നുള്ള വിനോദസഞ്ചാരി ഉള്‍പ്പെടെ നാലു പേര് മരിച്ചതായും ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലഡാക്കിലെ കാര്‍ഗിലില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അതിശക്തമായ മഴ കനത്ത നാശം വിതച്ചത്. ഇവിടെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെറു ജലവൈദ്യുതിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സഗ്ര, ഖാന്‍ഗ്രല്‍ എന്നീ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനങ്ങള്‍ ദേശീയ ദുരന്ത പ്രതികരണ സേന (എസ്.ഡി.ആര്.എഫ്) യുടെ സഹായം തേടിയിട്ടുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ക്ക് ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post