ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നല്കിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും കാമുകന് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ മൊഴി. മരിക്കാന്‍ താല്പര്യം ഇല്ലായിരുന്ന തന്റെ ഇരുകൈകളിലെയും ഞരമ്പ് നാദിർഷ ബലമായി മുറിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.
വ്യാഴം ഉച്ചയോടെയാണ് പെരുമ്പാവൂർ മാറാമ്പള്ളി നാട്ടുകല്ലുങ്കല്‍ വീട്ടില്‍ അലിയുടെ മകന് നാദിര്‍ഷായെ (30) ഞരമ്പ് മുറിച്ച ശേഷം കൊക്കയില്‍ വീണു മരിച്ച നിലയിലും മറയൂര്‍ പത്തടിപ്പാലം സ്വദേശിയായ അധ്യാപികയെ ഇരുകൈകളും മുറിഞ്ഞു രക്തം വാര്‍ന്ന നിലയിലും കണ്ടെത്തിയത്. എന്നാല്‍ തനിക്കു മരിക്കാന്‍ താല്പര്യം ഇല്ലായിരുന്നെന്നും യുവാവ് ബലമായി തന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിക്കുകയായിരുന്നെന്നും പൊലീസിനോടും ബന്ധുക്കളോടും യുവതി വെളിപ്പെടുത്തി.
നാദിര്‍ഷയും മറയൂര്‍ ജയ്മാതാ സ്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ പെരുമ്പാവൂരിൽ നിന്നു മറയൂരിലെത്തിയ നാദിര്‍ഷാ ഫോണില്‍ യുവതിയുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇരുവരുമൊന്നിച്ച് ഇരച്ചില്‍ പാറയിലും മറ്റും പോയ ശേഷം ഒരുമിച്ചു മരിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചു.
ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് മൊബൈലില്‍ വിഡിയോ ചിത്രീകരിച്ച ശേഷം ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളില്‍ വയ്ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി ഫോണ്‍ കയ്യില്‍ കരുതി. പെരുമാറ്റത്തില്‍ ഭയം തോന്നിയപ്പോള്‍ ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ നാദിര്‍ഷായുടെ സഹോദരിക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത യുവതി തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
സഹോദരി തിരികെ വിളിച്ചപ്പോള്‍ യുവാവ് ദേഷ്യപ്പെടുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ബലമായി യുവതിയുടെ കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ബോധരഹിതയായി വീണ ഇവര്‍ പിന്നീട് ബോധം വന്നപ്പോള്‍ കയ്യിലെ ഞരമ്പ് മുറിച്ച് സമീപത്ത് ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. യുവതി ഓടി രക്ഷപ്പെട്ടതോടെ നാദിര്‍ഷ കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് മൊഴി.
യുവതിയെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്തും നാദിര്‍ഷായുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഇടുക്കിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. നാദിര്‍ഷായുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post