പെരുമ്പടപ്പ് : പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും നിര്‍മിച്ച് നല്കുന്ന സംഘം പിടിയില്‍. അന്തര്‍സംസ്ഥാന മാല മോഷണ കേസിലെ പ്രതികളെ സഹായിച്ച പെരുമ്പാവൂർ തണ്ടേക്കാട് പാറക്കല്‍ ഷംസുദ്ദീന് (52), തണ്ടേക്കാട് സിയാന് ഫോട്ടോ സ്റ്റുഡിയോ ഉടമ തെലക്കല്‍ ഷമീര്‍ (32) എന്നിവരെയാണ് പെരുമ്പാവൂരില്‍നിന്ന് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് കമ്പ്യൂട്ടറും കളര്‍ പ്രിന്ററുകളും പിടിച്ചെടുത്തു.
കഴിഞ്ഞയാഴ്ച അന്തര്‍സംസ്ഥാന മാല മോഷണ കേസിലെ പ്രതികളെ പെരുമ്പടപ്പ് സി.ഐ കേഴ്സന്‍ മാര്‍കോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പടപ്പ് തണ്ടേക്കാടുള്ള ഇവരുടെ താമസസ്ഥലം പരിശോധിച്ചതില്‍ പ്രതികളായ കാവനാട് ശശിയും കൊലക്കേസ് പ്രതി കൂടിയായ ഉണ്ണികൃഷ്ണനും വ്യാജ മേല്‍വിലാസത്തിലാണ് ഇവിടെ താമസിച്ചിരുന്നത് എന്ന് കണ്ടെത്തി. തുടരന്വേഷണത്തിലാണ് ഇവരെ ജാമ്യത്തിലിറക്കുകയും ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയാന്‍ വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും സംഘടിപ്പിച്ച് നല്‍കുകയും ചെയ്തത് പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശി ഷംസുദ്ദീനാണെന്ന് വ്യക്തമായത്.
ആവശ്യക്കാരില്‍നിന്ന് വന്‍ തുക ഈടാക്കിയാണ് ഷംസുദ്ദീനും ഷമീറും രേഖകള്‍ വ്യാജമായി നിര്‍മിച്ച് നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിച്ചുവരുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വന്‍തോതില്‍ നിര്‍മിച്ച് നല്‍കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. സി.ഐക്ക് പുറമെ എസ്.ഐമാരായ ശ്രീനി, പോള്‍സണ്‍, എ.എസ്.ഐ ശ്രീലേഷ്, സി.പി.ഒമാരായ രഞ്ജിത്ത്, നാസര്‍, വിഷ്ണു, പ്രവീണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post