ഡൽഹി: തൃണമൂൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാങ്കർ. ബംഗാൾ ജനാധിപത്യത്തിന്റെ ഗാസ് ചേംബറാണെന്ന് ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഭയചകിതരാണെന്നും ആ ഭയം വെളിപ്പെടുത്താൻ പോലും അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം സംസ്ഥാനത്ത് കൊടിയ അക്രമങ്ങൾ നടന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മേധാവിയായ റിട്ടയേർഡ് ജഡ്ജി പറഞ്ഞത്, തന്റെ മനുഷ്യാവകാശ കമ്മീഷൻ ഐസുയുവിലാണെന്നായിരുന്നു. ധാങ്കർ പറഞ്ഞു.
പശ്ചിമ ബംഗാൾ സർക്കാർ ഭരണഘടന പിന്തുടരുന്നില്ല. ഗവർണർ എന്ന നിലയിൽ താൻ രണ്ട് തവണ ബംഗാൾ നിയമസഭയെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. എന്നാൽ രണ്ട് തവണയും തന്നെ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അറിവില്ലാതെ ഒരു ഡസനിൽ പരം വൈസ് ചാൻസലർമാരെ നിയമിച്ചു. ഒരു സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ ഗവർണറാണ്. എന്നാൽ ബംഗാളിൽ ഗവർണറായ താൻ ഒന്നും അറിയുന്നില്ല. സംസ്ഥാന ഗവർണർ എന്ന നിലയിൽ പ്രവർത്തിക്കാൻ മമത സർക്കാർ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട് താൻ ആവശ്യപ്പെടുന്ന വിവരങ്ങൾ രണ്ട് മാസമായി മമത ബാനർജി നൽകുന്നില്ല. മുഖ്യമന്ത്രിമാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഗവർണർമാർക്ക് അധികാരമുണ്ട്. എന്നാൽ ബംഗാളിൽ തനിക്ക് മറുപടി നൽകാൻ മമത ബാനർജി തയ്യാറാകുന്നില്ലെന്നും ഗവർണർ ജഗദീപ് ധാങ്കർ പറഞ്ഞു.
Discussion about this post