ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം സൃഷ്ടിക്കാനുള്ള ശക്തമായ എല്ലാ സവിശേഷതകളും ഒമിക്രോൺ വകഭേദത്തിന് ഉണ്ടെന്ന് വിദഗ്ധർ. നിലവിലുള്ള വാക്സിനുകളെ അതിജീവിക്കാനുള്ള ശേഷി ഇതിനുണ്ടായേക്കാം. ഏറ്റവും ശക്തമായ രോഗപ്രതിരോധ ശേഷി ഉള്ളവരിൽ പോലും ഒമിക്രോണിന്റെ സ്വാധീനം പ്രവചനാതീതമായിരിക്കുമെന്നും സി എസ് ഐ ആർ ശാസ്ത്രജ്ഞൻ അനുരാഗ് അഗർവാൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ രണ്ട് ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്ത് ആദ്യമായി കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായ ഇവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോണ്‍ സ്ഥിരീകരിച്ച ഒരാൾ ദക്ഷിണാഫ്രിക്കൻ പൗരനും മറ്റൊരാൾ ബംഗലൂരു സ്വദേശിയായ ഡോക്ടറുമാണ്.
അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്ത് പേരെ കാണാനില്ലെന്ന വാർത്ത ആശങ്കാജനകമാണ്. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം ഇനിയും കണ്ടെത്താനായിട്ടില്ല. ആഫ്രിക്കയിൽ നിന്നെത്തിയവരെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലെങ്കില്‍ അവരെ കണ്ടെത്താന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവില്‍ എത്തിയതെന്നും ഈ 57 പേരില്‍ 10 പേരുടെ വിലാസം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നുമാണ് വിവരം.










