കൊച്ചി: ഫോട്ടോഷൂട്ടിനായെത്തിയ മോഡലിനെ രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പിടിയിലായ ഒന്നാംപ്രതി മുഹമ്മദ് അജ്മലിനെ (28) യുവതി തിരിച്ചറിഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ചാവക്കാട്ടെ ഭാര്യ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവ ശേഷം നാടുവിട്ട പ്രതിക്കായി അന്വേഷണ സംഘം രണ്ടു ദിവസമായി ചാവക്കാട്ട് തെരച്ചില്‍ നടത്തിവരികയായിരുന്നു.
കാക്കനാട്ട് എത്തിച്ച പ്രതിയെ യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഫ്ളാറ്റില്‍ എത്തിച്ചു തെളിവെടുത്തു. കായംകുളം പോലീസ് സ്റ്റേഷനില്‍ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളാണ് അജ്മൽ. കടവന്ത്ര പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും ആയുധ നിരോധന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസുണ്ട്. നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതി സലിംകുമാറിനെ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതി ഷെമീര്‍, നാലാംപ്രതി ലോഡ്ജ് നടത്തിപ്പുകാരിയായ തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ ഒളിവിലാണ്.
നവംബര്‍ 28ന് മലപ്പുറത്തുനിന്ന് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ ഇടച്ചിറയിലെ ലോഡ്ജില്‍ ക്രിസ്റ്റീനയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലിംകുമാര്‍ എന്നിവര്‍ ചേര്‍ന്നു ലഹരിമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് കേസ്.
Discussion about this post