ഏതെങ്കിലും ഒരു മുന്നണിക്കോ നേതാവിനോ കുത്തക അവകാശപ്പെടാൻ പറ്റാത്ത, ഒട്ടും പിടിതരാത്ത മണ്ഡലം. അതാണ് കേരള രാഷ്ട്രീയത്തിൽ കോഴിക്കോട്. ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങൾ. ഏറെ സസ്‌പെൻസും ട്വിസ്റ്റും നിറഞ്ഞ മത്സരത്തിനാണ് കോഴിക്കോട് ഇത്തവണയും സാക്ഷ്യം വഹിക്കുന്നത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതിന് അനുകൂലമായി വിധിയെഴുതുന്ന കോഴിക്കോട്, ലോക്‌സഭ തിരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിനൊപ്പം നിൽക്കുമെന്നതാണ് മുൻകാല ചരിത്രം. വലിയ സ്വാധീനം ഉണ്ടായിട്ടും മണ്ഡലത്തിൽ നിന്ന് ഇതുവരെ മൂന്നു തവണ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്.സാമൂതിരിയുടെ തട്ടകം പിടിക്കാൻ യുഡിഎഫും എൽഡിഎഫും പരസ്പരം പോര് വിളിക്കുമ്പോൾ, നരേന്ദ്ര മോദിയുടെ വികസന നയങ്ങൾ വോട്ടാക്കി കോഴിക്കോടിന്റെ അടുത്ത ചങ്ങായി ആവാനാണ് ബിജെപിയുടെ ശ്രമം.
കന്നി ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന 1952ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട്. കോൺഗ്രസിൽ നിന്ന് വിഘടിച്ചുണ്ടായ കിസാൻ മസ്ദുർ പ്രജ പാർട്ടിയാണ് ആദ്യ പൊതു തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് ജയിച്ചത്. പാർട്ടിക്കായി മത്സരിച്ച അച്യുത ദാമോദരൻ മേനോൻ അന്ന് വിജയിച്ചു കയറി. എന്നാൽ, 1957 ൽ കെപി കുട്ടികൃഷണൻ നായരിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചു. പിന്നീട് മുസ്ലീം ലീഗ് നേതാക്കളായ സിഎച്ച് മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാൻ സേട്ട്, വിഎ സെയിദ് മുഹമ്മദ് എന്നിവർ വിജയിച്ചു. 1980ലാണ് ഇ.കെ. ഇമ്പിച്ചി ബാവയിലൂടെ സിപിഎം മണ്ഡലം ആദ്യമായി കൈവശപ്പെടുത്തുന്നത്. എന്നാൽ,1984ൽ കെ.ജി അടിയോടി കോൺഗ്രസിനായി കോഴിക്കോട് തിരിച്ചുപിടിച്ചു.
1989ലും 91ലും കെ.മുരളീധരൻ മണ്ഡലം നിലനിർത്തി. 96ലാണ് ജനതാദൾ നേതാവ് എംപി വീരേന്ദ്രകുമാറിലൂടെ കോഴിക്കോട്ട് ഒരുവട്ടം കൂടി എൽഡിഎഫിലേക്ക് ചായുന്നത്. എന്നാൽ, കോൺഗ്രസിനായി പി.ശങ്കരൻ 98ലും കെ.മുരളീധരൻ 99ലും മണ്ഡലം പിടിച്ചു. 2004ൽ എൽഡിഎഫ് സ്ഥാനാർഥി എംപി വീരേന്ദ്രകുമാർ വീണ്ടും വിജയിച്ചു. 2009 മുതൽ ഇങ്ങോട്ട് എംകെ രാഘവനൊപ്പമാണ് കോഴിക്കോട് മണ്ഡലം. 2009ൽ ഡിവൈഎഫ്‌ഐ നേതാവായിരുന്ന ഇന്നത്തെ മന്ത്രി പിഎ മുഹമ്മദ് റിയാസിനെയാണ് മണ്ഡലം പിടിക്കാൻ എൽഡിഎഫ് നിയോഗിച്ചത്. എന്നാൽ,
കോഴിക്കോട്ടുകാർ കണ്ണൂരിൽ നിന്ന് വിരുന്നെത്തിയ എംകെ രാഘവനൊപ്പം നിൽക്കുകയായിരുന്നു.
എംകെ രാഘവൻ
സിറ്റിംഗ് എംപിയായ എംകെ രാഘവനാണ് നാലാം ഊഴത്തിന് ഇറങ്ങിയിരിക്കുന്നത് . മണ്ഡലത്തിലെ വികസനവും എംപിയുടെ പ്രതിച്ഛായയുമാണ് യുഡിഎഫ് പ്രചരണായുധമാക്കുന്നത്.
2009ൽ നാട്ടുകാരൻ അല്ലാത്ത സ്ഥാനാർഥി എന്ന വിശേഷണത്തോടെയായിരുന്നു എം.കെ. രാഘവന്റെ കോഴിക്കോട്ടേക്കുള്ള വരവ്. കോൺഗ്രസ് നേതാക്കൾക്കുള്ളിൽ തന്നെ നല്ല എതിർപ്പുണ്ടായിരുന്ന സമയം. എന്നാൽ, സിപിഎമ്മിന്റെ പാർട്ടി വോട്ടുകൾ പോലും ചോർത്തി നേരിയ ഭൂരിപക്ഷത്തിൽ എംകെ രാഘവൻ ജയിച്ചു കയറുകയായിരുന്നു. അന്ന് റിയാസിന്റെ അപരൻമാർ പോലും രാഘവന്റെ ഭൂരിപക്ഷത്തേക്കാൾ വോട്ട് നേടിയെന്നതാണ് കൗതുകകരം. സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ എംകെ രാഘവൻ നാലാം അങ്കത്തിനിറങ്ങുമ്പോൾ ഇക്കുറി പോരാട്ടം കടുക്കുമെന്നുറപ്പ്.
P2Cഎളമരം കരീം
2009 ൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് ഇടതുമുന്നണി. രാജ്യസഭാ എംപിയായ എളമരം കരീമാണ്. ജനവിധി തേടുന്നത്. 1980 ന് ശേഷം ഒരിക്കൽ പോലും സി പി എമ്മിന് വിജയിക്കാൻ കഴിയാത്ത മണ്ഡലമെന്ന പ്രതിച്ഛായയും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന് ഉണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തുണയ്ക്കുന്ന കോഴിക്കോടിന്റെ ട്രെൻഡ് തിരിത്തിയെഴുതാനുള്ള ശ്രമത്തിലാണ് സിപിഎം. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരികെ പിടിക്കുകയെന്ന ലക്ഷ്യമാണ് സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എളമരം കരീമിനുള്ളത്.
ബേപ്പൂരിൽ നിന്നും രണ്ട് തവണ എം എൽ എയായിരുന്ന എളമരം കരീം കോഴിക്കോട് ഏറെ സുപരിചിതനാണ്. കരീമിന്റെ മണ്ഡലത്തിലെ ബന്ധങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
ദേശീയ തലത്തിൽ ഇൻഡി മുന്നണിയിലെ കൂട്ടുകാരായ പാർട്ടികൾ പരസ്പരം പോരടിക്കുന്ന കേരളത്തിൽ ജനങ്ങൾ മാറിച്ചിന്തിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. നരേന്ദ്ര മോഡി സർക്കാരിന്റെ വികസന നയങ്ങൾ തന്നെയാണ് പ്രധാന പ്രചരണായുധം. ആവേശം കൊഴുപ്പിക്കാൻ മോദി കോഴിക്കോട് എത്തുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമെന്നാണ് പ്രതീക്ഷ.
കരുത്തുറ്റ മത്സരം നടക്കുന്ന കോഴിക്കോട് നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥി എം.ടി.രമേശിന്റെ ഉശിരൻ പ്രചാരണം. പുഞ്ചിരിയോടെ സംസാരിക്കുന്ന മിതഭാഷിയായ എംടി രമേശിന്റെ ജനകീയത മണ്ഡലത്തിൽ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പൗരത്വ നിയമവും ഭാരത് അരിയും എല്ലാം ചർച്ചാ വിഷയമാകുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നിലപാടുകൾ ശക്തമായി ഉയർത്തിപ്പിടിച്ച് മുന്നേറുകയാണ് എം.ടി. രമേശ്. മലബാറിൽ കാസർകോടും പാലക്കാടും പോലെ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ കേഡർ വോട്ടുകളുള്ള മണ്ഡലമാണ് കോഴിക്കോട്. ഇതിൽ തന്നെ, കോഴിക്കോട് നോർത്ത്, കുന്ദമംഗലം, ബേപ്പൂർ നിയോജക മണ്ഡലങ്ങൾ ബിജെപിക്ക് വലിയതോതിൽ വോട്ടുള്ളയിടങ്ങളാണ്. കോഴിക്കോട് നോർത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 22 ശതമാനം വോട്ടുപിടിച്ച എംടി രമേശ്, ഇത്തവണ ലോക്‌സഭയിൽ വലിയ മുന്നേറ്റം ഉണ്ടാക്കി ചരിത്രം കുറിക്കുമെന്നാണ് എൻഡിഎ വിശ്വസിക്കുന്നത്.
p2c മണ്ഡലത്തിലെ വിപുലമായ ബന്ധവും ജനകീയതയുമാണ് എംകെ രാഘവൻ്റെ കൈമുതലെങ്കിൽ വർഷങ്ങളുടെ സംഘടനാ പ്രവർത്തനത്തിന്റെ അനുഭവ സമ്പത്തും തൊഴിലാളി നേതാവ് എന്ന രീതിയിലുള്ള പിന്തുണയുമാണ് എളമരം കരീമിന്റെ കൈമുതൽ. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ കോഴിക്കോട്ടുകാർക്ക് രാഘവേട്ടൻ ആണെങ്കിൽ അതിനെ നേരിടാൻ കരീംക്ക ബ്രാൻഡിങ്ങിലാണ് എളമരം കരീമിന്റെ പ്രചാരണം.
ദേശീയ തലത്തിൽ ഇൻഡി മുന്നണിയിലെ കൂട്ടുകാരായ പാർട്ടികൾ പരസ്പരം പോരടിക്കുന്ന കേരളത്തിൽ ജനങ്ങൾ മാറിച്ചിന്തിച്ച് അത് വോട്ടായി ബിജെപിയ്ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥി എംടി രമേശ്. നരേന്ദ്ര മോഡി സർക്കാരിന്റെ വികസന നയങ്ങൾ തന്നെയാണ് പ്രധാന പ്രചരണായുധം. ആവേശം കൊഴുപ്പിക്കാൻ മോദി കോഴിക്കോട് എത്തുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകൾ നോക്കുമ്പോൾ എൽഡിഎഫിന് പാട്ടും പാടി വിജയിക്കാനാവുന്ന മണ്ഡലമാണ് കോഴിക്കോട്. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയാൽ കോയിക്കോട്ടുകാരുടെ മനംമാറും. പ്രാദേശിക വിഷയങ്ങളെക്കാൾ ദേശീയ വിഷയങ്ങളാണ് മലബാറിന്റെ വാണിജ്യ തലസ്ഥാനത്ത് ചൂടേറിയ ചർച്ചയാകുന്നത്. അടിയൊഴുക്കുകൾക്ക് നല്ല സാധ്യതയുള്ള മണ്ഡലമായതിനാൽ മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയിലാണ്. ഇവിടെ വിജയം പ്രവചിക്കുക അസാധ്യം.
Discussion about this post