തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം കോളനിയില്‍ സുധീഷിനെ കൊലപ്പെടുത്തിയത് മദ്യം നൽകി അവശനാക്കിയ ശേഷമെന്ന് റിപ്പോർട്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഒറ്റിയ ആൾ മദ്യം നല്കി സുധീഷിനെ അവശനിലയിലാക്കിയ ശേഷമാണ് 11 അംഗ കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലയാളി സംഘം സുധീഷിനെ കോളനിയിലെ ഒരു വീട്ടിലേക്ക് ഓടിച്ച് കയറ്റിയ ശേഷം കൈയും ഇരുകാലുകളും വെട്ടിമാറ്റുകയായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. സുധീഷ് തിരിച്ച് പ്രതികരിച്ചതിന്റെ ലക്ഷണങ്ങളും ഇല്ല.
സുധീഷ് കോളനിയിലുണ്ടെന്ന വിവരം ലഭിച്ചത് ഭാര്യാ സഹോദരനായ ശ്യാമിനാണ്. ലഹരി ഇടപാട് സംബന്ധിച്ച് സുധീഷും ശ്യാമും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശ്യാമിനെ സുധീഷ് ഏതാനം ദിവസം മുന്‍പ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദിച്ചതിലുള്ള പ്രതികാരമാണ് സഹോദരി ഭര്‍ത്താവിന്റെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെടാന്‍ ശ്യാമിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
വിവിധ കേസുകളില്‍ സുധീഷിനോട് പ്രതികാരം സൂക്ഷിച്ചിരുന്നവരാണ് അക്രമിസംഘത്തിലെ 11 പേര്. ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ ശ്യാം, ഉണ്ണി, ഒട്ടകം രാജേഷ് എന്നിവരെ കൂടി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ക്ക് പുറമേ പ്രതികളെ സഹായിച്ചവരേയും ഗൂഡാലോചനയില്‍ പങ്കെടുത്തവരും അറസ്റ്റ് ചെയ്യും. സുധീഷ് വധക്കേസില്‍ ലഹരിമാഫിയയ്ക്കുള്ള ബന്ധവും ഗൂഢാലോചനയും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post