കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു.
പലതവണ തന്നെ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിഷം കൂടുതല്‍ ശരീരത്തില്‍ കയറിയതായി മനസിലായിരുന്നെന്ന് സുരേഷ് പറഞ്ഞു. സാധാരണഗതിയില്‍ 25 കുപ്പി ആന്റി വെനമാണ് നല്കാറുള്ളതെങ്കില് ഇപ്രാവശ്യം അത് 50 ന് മുകളിലായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. സുരേഷിന്റെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ഡിസ്ചാർജ് ആയത്. ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടര്‍ന്ന അദ്ദേഹത്തെ വ്യാഴാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.
കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടര്‍ന്നാണ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂര്‍ഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയില്‍ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേര്‍പെടുത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.
Discussion about this post