കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ അഗ്നിശമന സേന ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാകാൻ സാദ്ധ്യത. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയാണെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ എറണാകുളം റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി ഉറപ്പായി.
പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. ബുധനാഴ്ച്ച ആലുവയില്‍ വെച്ചായിരുന്നു പരിപാടി. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപി രംഗത്ത് വന്നിരുന്നു.
പോപ്പുലർ ഫ്രണ്ടിന് പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ബി സന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികൾ. നേരത്തെ പോപ്പുലർ ഫ്രണ്ടിന് വേണ്ടി വിവരങ്ങൾ ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
അതേസമയം സംഭവത്തില്‍ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് അഗ്നിശമന സേനയിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്, ഇത് സർക്കാർ സർവീസിലെ അത്യന്തം അപകടകരമായ പ്രവണതയാണ് എന്ന് ബിജെപി ആരോപിക്കുന്നു.
Discussion about this post