ഡൽഹി: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് പാകിസ്ഥാന് ഭീകരവിരുദ്ധ കോടതി 31 വര്‍ഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ലഷ്കര്‍ ഇത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായാണ് പാക് കോടതി ശിക്ഷിച്ചത്. ഇയാളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും 3,40,000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. ഹാഫിസ് സയീദ് നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്റസും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
70 കാരനായ ഹാഫിസ് സയീദിനെ ഭീകരവാദത്തിന് സാമ്ബത്തിക സഹായം നല്കിയ കേസുകളില്‍ 15 വര്‍ഷം ശിക്ഷിച്ചിരുന്നു. നേരത്തെയും ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. വീട്ടുതടങ്കലിലായിരുന്ന സമയങ്ങളിലും ഇയാള്‍ സ്വതന്ത്രമായി നടന്നിരുന്നെന്നും ഇന്ത്യയെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2019-ല്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുമ്ബാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 10 വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് പാക് ഭീകരനെ കസ്റ്റഡിയിലെടുത്തതെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാകാന്‍ ലാഹോറില്‍ നിന്ന് ഗുജ്റന്‍വാലയിലേക്ക് പോകുകയായിരുന്ന സയീദിനെ പഞ്ചാബിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (സിടിഡി) അറസ്റ്റ് ചെയ്തത്. 2001 മുതല്‍ എട്ട് തവണ സയീദിനെ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചെന്ന് യുഎസ് ഹൗസ് ഫോറിന് അഫയേഴ്സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2008 നവംബര്‍ 26ന് മുംബൈയില്‍ 166 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഹാഫിസ് സയീദ്.
Discussion about this post