ന്യൂഡൽഹി : ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായ റിഷഭ് പന്തിന് സസ്പെൻഷൻ. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് പന്തിന് സസ്പെൻഷൻ നൽകിയിരിക്കുന്നത്. സസ്പെൻഷനോടൊപ്പം 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൃത്യസമയത്തിനുള്ളിൽ ഓവറുകൾ പൂർത്തീകരിക്കാത്തതിനാണ് ഡൽഹി നായകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
മെയ് 7ന് നടന്ന ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് മത്സരത്തിലാണ് റിഷഭ് പന്ത് ഓവറുകൾ പൂർത്തീകരിക്കാൻ അധിക സമയം എടുത്തത്. 85 മിനിറ്റിനുള്ളിൽ 20 ഓവറുകൾ എറിയണം എന്നാണ് മത്സരത്തിലെ ചട്ടം. എന്നാൽ രാജസ്ഥാന് എതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 117 മിനിറ്റ് എടുത്താണ് 20 ഓവറുകൾ പൂർത്തിയാക്കിയത്. ഇതിനെതിരെയാണ് ഡൽഹി ക്യാപ്റ്റനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്യാപ്റ്റൻ കൂടാതെ ടീം അംഗങ്ങൾ എല്ലാവരും മാച്ച് ഫീസിന്റെ 50 ശതമാനം അല്ലെങ്കിൽ 12 ലക്ഷം രൂപ പിഴയും അടയ്ക്കേണ്ടതാണ്.
മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ ഡൽഹി ക്യാപിറ്റൽസ് അധികൃതർ ബിസിസിഐക്ക് അപ്പീൽ നൽകിയെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു. സസ്പെൻഷൻ നടപടി നേരിടുന്നതിനാൽ അടുത്തതായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ റിഷഭ് പന്തിന് കളിക്കാൻ കഴിയുന്നതല്ല. ഐപിഎൽ പ്ലേ ഓഫിൽ എത്താൻ കടുത്ത മത്സരം നേരിടുന്ന ഡൽഹി ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് പന്തിന്റെ സസ്പെൻഷൻ.
Discussion about this post