ദുബായ്: അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്. കരൾ രോഗത്തിന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. ബാങ്ക് ജീവനക്കാരായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനമെന്ന അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യം സാധാരണക്കാർക്ക് പോലും സുപരിചിതമായിരുന്നു. രാമചന്ദ്രൻ നേരിട്ടാണ് ആ പരസ്യവാചകത്തിന് ശബ്ദം നൽകിയതും.
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ 2015 ൽ ദുബായിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണ് മോചിതനായത്. ഗൾഫ് നാടുകളിൽ പോലും പടർന്നു പന്തലിച്ചിരുന്ന അറ്റ്ലസ് ജ്വല്ലറിയുടെ ബിസിനസിനെ ഇത് ഏറെ ബാധിക്കുകയും ചെയ്തിരുന്നു. ബിസിനസിൽ വീണ്ടും സജീവമാകുന്നതിനെക്കുറിച്ചുളള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് അന്ത്യം.
ജ്വല്ലറി വ്യവസായത്തിന് പുറമേ ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് സാന്നിദ്ധ്യം അറിയിച്ചിരുന്നു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, 2 ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
Discussion about this post