ഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ കൊല്ലപ്പെട്ട ദളിത് കുട്ടികള്‍ക്കെതിരായ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി വി.കെ സിംഗ് മാപ്പ് പറഞ്ഞു. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണോ എന്നാണ് സിംഗ് ചോദിച്ചത്.
വികെ.സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഇതേ തുടര്‍ന്ന് ബി.ജെ.പിയില്‍ തന്നെ അസ്വരാസ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വി.കെ സിംഗ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്.
ആരെങ്കിലും പട്ടിയെ കല്ലെഞ്ഞാല് അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണോ എന്ന വി.കെ.സിംഗിന്റെ പരാമര്‍ശം ദളിത് സമൂഹത്തെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദണ്ദീപ് സുര്‍ജേ വാല ആവശ്യപ്പെട്ടു. വി.കെ.സിംഗിനെ മന്ത്രിസഭയില്‍ നിന്ന് എത്രയും വേഗം പുറത്താക്കുകയാണ് വേണ്ടതെന്നാണ് സി.പി.എം നേതാവ് ബൃന്ദാകാരാട്ട് പറഞ്ഞത്. വി.കെ.സിംഗിന്റെ പ്രസ്താവന രാജ്യത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നതെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു.
തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന വിശദീകരണവുമായി വി.കെ.സിംഗ് രംഗത്തെത്തി. ദളിത് സമൂഹത്തെ അപമാനിച്ച വി.കെ.സിംഗിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വരെ ഫരീദാബാദ് സംഭവം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സിംഗിന്റെ വിവാദ പരാമര്‍ശം ബി.ജെ.പിക്ക് പുതിയ തലവേദനയാകുമെന്ന് ബിജെപി കേന്ദ്രങ്ങളും വിലയിരുത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ മാപ്പുപറയാന്‍ സിംഗിന് മുകളില്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്.
ഫരീദാബാദ് സംഭവത്തെ സര്‍ക്കാരുമായി ബന്ധിപ്പിക്കരുതെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിറകില്‍. അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ഇതു പറഞ്ഞശേഷമായിരുന്നു സിങ്ങിന്റെ വിവാദ പരാമര്‍ശം.
ദളിത് കുടുംബത്തെ ജീവനോടെ ചുട്ടെരിക്കാനുള്ള ശ്രമത്തിനിടയിലെ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തുമരിച്ചിരുന്നു. രണ്ടര വയസ്സ് പ്രായമുള്ള വൈഭവിന്റെയും പതിനൊന്ന് മാസം പ്രായമായ ദിവ്യയുടെയും മൃതദേഹം ബുധനാഴ്ച വൈകീട്ടാണ്, വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, സംസ്കരിച്ചത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post