ചണ്ഡീഗഡ്: പഞ്ചാബിൽ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. ഗുരുദാസ്പുർ സെക്ടറിലെ ചന്ന പോസ്റ്റിന് സമീപം രാവിലെയോടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
രാവിലെ അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ടത്. അതിർത്തി വേലിയ്ക്ക് സമീപത്തുകൂടി കടക്കാൻ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് സംഘം വളയുകയായിരുന്നു. തുടർന്ന് ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ബിഎസ്എഫ് അംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരികെ വെടിയുതിർത്തു.
ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് പോലീസും ബിഎസ്എഫും സംയുക്തമായി പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഒരു കിലോ ഹെറോയിനുമായി എത്തിയ പാക് ഡ്രോൺ ഗുരുദാസ്പൂർ സെക്ടറിൽ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം ആശങ്കയുളവാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 23 പേരെ പിടികൂടി.
Discussion about this post