ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ പള്ളിക്കുള്ളിൽ ചാവേറായി പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി. ഭീകരന്റെ അറ്റുപോയ തല പള്ളിക്കുള്ളിൽ നിന്ന് തന്നെയാണ് കണ്ടെടുത്തതെന്ന് പാകിസ്താൻ പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഭീകരന്റെ തല കണ്ടെടുത്തത്.
പാകിസ്താൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പ്രത്യേക സുരക്ഷാ മേഖലയിലെ പള്ളിക്കുള്ളിലാണ് സ്ഫോടനം നടന്നത്. ഇത്രയും സുരക്ഷയുള്ള പ്രദേശത്തെ പള്ളിക്കുള്ളിൽ ഭീകരൻ എങ്ങനെ കയറിപ്പറ്റി എന്നതിൽ വ്യക്തതയില്ല. ഏതെങ്കിലും ഔദ്യോഗിക വാഹനം ഉപയോഗിച്ചാകാം ഇയാൾ പള്ളിക്കുള്ളിൽ കയറിയിട്ടുണ്ടാകുക എന്നാണ് പോലീസ് പറയുന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ പാകിസ്താൻ തെഹ്രീക് ഇ താലിബാൻ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. സ്ഫോടനം നടക്കുമ്പോൾ പള്ളിക്കകത്ത് ഏകദേശം 260 പേർ ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ പള്ളിയിലായിരുന്നു സ്ഫോടനം.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കൂടുതലും പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് എന്നാണ് റിപ്പോർട്ട്. പള്ളിയിൽ സുഹർ നമസ്കാരത്തിന് എത്തിയവർക്ക് ഇടയിലേക്ക് ശരീരത്തിൽ സ്ഫോടക വസ്തുവുമായി കടന്നു കയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പാകിസ്താൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സ്ഫോടനം.
Discussion about this post