കൊച്ചി: ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലിക്ക് പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരള സർക്കാർ അറിയിച്ചതായി കേന്ദ്ര ഗോത്രവർഗ ആദിവാസികാര്യ മന്ത്രാലയം. പാർലമെന്റിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പാലക്കാട് പുതൂർ ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയതിന്റെ പേരിൽ ജോലി നഷ്ടമായത്.
ചെറുപ്രായത്തിലുണ്ടായ വീഴ്ചയാണ് മുത്തുവിന്റെ പല്ലിന് തകരാറുണ്ടാക്കിയത്. ഊരിലെ അവസ്ഥ മൂലം ചികിത്സ നൽകാനാകില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ സംസ്ഥാനത്ത് വലിയ വിമർശനം ഉയർന്നിരുന്നു. പിഎസ് സിയുടെ സ്പെഷൽ റിക്രൂട്ട്മെന്റിൽ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും മുത്തു മറികടന്നിരുന്നു. തുടർന്ന് മുഖാമുഖത്തിന് എത്തിയപ്പോൾ ജോലി നിഷേധിക്കുകയായിരുന്നു.
പിഎസ് സി സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായതിനാൽ ഇടപെടാനാകില്ലെന്നും എന്നാലും ഇളവ് നൽകാൻ അഭ്യർത്ഥിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. കുറുമ്പർ വിഭാഗത്തിൽപെടുന്നവരാണ് മുത്തുവും കുടുംബവും. അട്ടപ്പാടി മുക്കാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുളള ഉൾവനത്തിലാണ് മുത്തുവിന്റെ വീട്.
Discussion about this post