തെങ്കാശി: തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് തമിഴ് സംസാരിക്കുന്ന ആളെന്ന് കുടുംബം. ഗാർഡ് റൂമിൽ കടന്നു കയറി അക്രമി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ചാണ് യുവതി രക്ഷപെട്ടത്. ശരീരമാസകലം ക്ഷതമേറ്റ പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയുന്നില്ല. ജോലിസ്ഥലത്ത് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.
ഷർട്ട് ധരിക്കാതെ കാക്കി പാന്റ് ആണ് അക്രമി ഇട്ടിരുന്നത്. ഗാർഡ് റൂമിലേക്ക് അതിക്രമിച്ച് കയറിയതിന് ശേഷം കയറിപ്പിടിക്കുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു.
യുവതിയുടെ നെഞ്ചിനും വയറിനുമെല്ലാം അക്രമി ചവിട്ടി. ശരീരമാസകലം ക്ഷതമേറ്റ പാടുകളാണ്. അതുകൊണ്ട് തന്നെ എഴുന്നേൽക്കാനാകാത്ത അവസ്ഥയാണ്. അക്രമമുണ്ടായതിന്റെ ഷോക്കിൽ സംസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതിയെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പാവൂർ സത്രം പോലീസ് പറയുന്നത്.
സംഭവസ്ഥലത്ത് നിന്ന് തന്നെ ഒരു ചെരുപ്പ് ലഭിച്ചിരുന്നു. ആ ചെരുപ്പിൽ പെയിന്റിന്റെ അംശങ്ങൾ ഉണ്ടായിരുന്നു. ഈ ഭാഗത്തുള്ള പെയിന്റിംഗ് തൊഴിലാളിയാണ് യുവതിയെ ആക്രമിച്ചത് എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തുള്ള പെയിന്റിംഗ് തൊഴിലാളികളെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
ആക്രമണം ഉണ്ടായതിന് പിന്നാലെ 100 മീറ്റർ മാത്രം അകലെയുള്ള പാവൂർ ഛത്രം സ്റ്റേഷനിലേക്ക് ഓടി രക്ഷപെടാനാണ് യുവതി ശ്രമിച്ചത്. എന്നാൽ ഇവിടെ വീണ് പോവുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇതിൽ നിന്ന് യാതൊരു വിധ തെളിവുകളും ലഭിച്ചിട്ടില്ല. യുവതിയെ ആക്രമിച്ചതിന് ശേഷം തൊട്ടടുത്തുള്ള വഴിയിലൂടെ പ്രതി രക്ഷപെട്ടതെന്നും പോലീസ് പറയുന്നു.
Discussion about this post