കോഴിക്കോട് : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് പിടിയിൽ. അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
നേരത്തെ മയക്കുമരുന്ന് വിൽപ്പന നടത്തി പോലീസിന്റെ പിടിയിലായ ആളാണ് യുവാവ്. കഴിഞ്ഞ വർഷം ഹാഷിഷ് ഓയിലുമായിട്ടാണ് യുവാവ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി ഇടപാടുകൾ നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതി അവസാനത്തെ കണ്ണിയാണെന്നും ഇതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
ഏഴാം ക്ലാസ് മുതൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും, ലഹരി സംഘം തന്നെ കാരിയറാക്കിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡി വഴി പരിചയപ്പെട്ടവരാണ് ലഹരിക്കെണിയിലകപ്പെടുത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരേയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
Discussion about this post