വർഷം 2007.. 16 ടീമുകളും 51 മത്സരങ്ങളുമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലിപ്സോ സംഗീതത്തിന്റെ അകമ്പടിയോടെ കരീബിയൻ മണ്ണിലേക്ക് എത്തിയ വർഷം. ഏകദിന ലോകകപ്പിന്റെ ഉദയ ദശാബ്ദത്തിൽ ക്രിക്കറ്റ് ലോകത്തെ മഹാമേരുക്കളായി വിരാജിച്ച വെസ്റ്റ് ഇൻഡീസ് എന്ന ടീം ആഭ്യന്തര കലഹങ്ങൾ കൊണ്ടും വേതന തർക്കങ്ങൾ കാരണവും അതിന്റെ അനിവാര്യമായ പതനത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയ ആ കാലത്ത്, കരീബിയൻ ക്രിക്കറ്റിന് കിട്ടിയ മൃതസഞ്ജീവനി എന്നായിരുന്നു ആ ലോകകപ്പ് ആതിഥേയത്വം വിശേഷിപ്പിക്കപ്പെട്ടത്.
കിരീടത്തിന് ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായി ഇന്ത്യയും കരീബിയൻ ദ്വീപുകളിൽ വിമാനമിറങ്ങി. ആദ്യ രണ്ട് സന്നാഹ മത്സരങ്ങളും ജയിച്ച് ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി ഗ്രൂപ്പ് മത്സരങ്ങളിലേക്ക്.. എന്നാൽ, അവിടെ ടീം ഇന്ത്യയെ കാത്തിരുന്നത് അപ്രതീക്ഷിതവും അസാധാരണവുമായ ദുരന്തങ്ങളായിരുന്നു. കരീബിയൻ ഏകദിന ലോകകപ്പിന്റെ ഭാഗധേയം തന്നെ തിരുത്തി കുറിച്ച നാടകീയ സംഭവങ്ങൾക്കാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ അന്നത്തെ ലോകക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാരായ ബംഗ്ലാദേശിനെ നേരിടാൻ ഇറങ്ങുമ്പോൾ വിജയം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇന്ത്യൻ ടീമിന്റെയോ ആരാധകരുടെയോ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ അന്ന് എല്ലാ പ്രവചനങ്ങളെയും പ്രതീക്ഷകളെയും കാറ്റിൽ പറത്തി ടീം ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും അവിശ്വസനീയ അട്ടിമറി എന്ന് വിശേഷിപ്പിക്കപ്പെട്ട ആ മത്സരത്തിൽ, സച്ചിനും സെവാഗും ഗാംഗുലിയും യുവരാജും അടങ്ങിയ കരുത്തരായ ഇന്ത്യൻ ബാറ്റിംഗ് നിര ഹബീബുൾ ബാഷർ നയിച്ച ബംഗ്ലാദേശിന് മുന്നിൽ 5 വിക്കറ്റിന് അടിയറവ് പറഞ്ഞു.
ഇന്ത്യൻ ആരാധകർക്ക് തോരാത്ത കണ്ണീരും ബംഗ്ലാദേശ് ആരാധകർക്ക് അവിസ്മരണീയ ആഘോഷവും സമ്മാനിച്ച ആ രാവിൽ, കരീബിയൻ ദ്വീപുകളുടെ മറ്റൊരു വശത്ത്, മറ്റൊരു അട്ടിമറിയും അരങ്ങേറുന്നുണ്ടായിരുന്നു. കിംഗ്സ്ടണിലെ സബീന പാർക്കിൽ നടന്ന ഗ്രൂപ്പ് ഡി പോരാട്ടത്തിൽ അയർലൻഡ് എന്ന ബാലാരിഷ്ടത മാറാത്ത കുഞ്ഞൻ ടീം, റാങ്കിംഗിൽ അന്ന് ഇന്ത്യയേക്കാൾ മുന്നിലായിരുന്ന പാകിസ്താനെ 3 വിക്കറ്റിന് കീഴടക്കി. ഇൻസമാം ഉൾ ഹഖ്, യൂനിസ് ഖാൻ, മുഹമ്മദ് യൂസുഫ്, അസ്ഹർ മഹ്മൂദ്, ഷാഹീദ് അഫ്രീദി, ഷോയബ് മാലിക്ക്, മുഹമ്മദ് സമി, ഉമർ ഗുൽ എന്നിവരടങ്ങുന്ന പാക് പടയെയാണ് അന്ന് കൈൽ മക്കല്ലന്റെ നേതൃത്വത്തിൽ ഇറങ്ങിയ് ഐറിഷ് പട കെട്ടുകെട്ടിച്ചത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടിരുന്ന പാകിസ്താൻ, ഈ തോൽവിയോടെ ടൂർണമെന്റിൽ നിന്നും പുറത്തായി. പാക് കോച്ച് ബോബ് വൂമറെ അടുത്ത ദിവസം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ടൂർണമെന്റിന് തീരാക്കളങ്കമായി വിശേഷിപ്പിക്കപ്പെട്ടു.
എന്നാൽ ഇന്ത്യക്ക് വിണ്ടും സാദ്ധ്യതകൾ അവശേഷിച്ചിരുന്നു. ആരാധകരുടെ പ്രതീക്ഷകൾക്ക് ജീവൻ വെപ്പിച്ച്, അടുത്ത മത്സരത്തിൽ തുടക്കക്കാരായ ബർമുഡക്ക് മേൽ ടീം ഇന്ത്യ സംഹാര താണ്ഡവമാടി. ഏകദിന ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലായ 413 റൺസ് കണ്ടെത്തിയ ഇന്ത്യ, മത്സരം 257 റൺസ് എന്ന വൻ മാർജിനിൽ വിജയിച്ചു. എന്നാൽ, അടുത്ത മത്സരത്തിൽ ശ്രീലങ്കയോട് 69 റൺസിന് തോറ്റതോടെ, ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി.
അന്ന്, ടീം ഇന്ത്യയെ നയിച്ചത് രാഹുൽ ദ്രാവിഡ് എന്ന ക്യാപ്ടനായിരുന്നു. അനുഭവ സമ്പത്തും കേളീപരിജ്ഞാനവും കൊണ്ട് ദ്രാവിഡ് നേടിയെടുത്ത നായക പദവി, ആ ലോകകപ്പോടെ ചോദ്യം ചെയ്യപ്പെട്ടു. ദേശത്തും വിദേശത്തുമുള്ള മാദ്ധ്യമങ്ങൾ അയാളുടെ ചോരയ്ക്ക് വേണ്ടി ദാഹിച്ചു. ആരാധകർ കൊടിയ വിമർശനങ്ങളും ഭർത്സനങ്ങളും ചൊരിഞ്ഞു. വിഭാഗീയത എന്ന വിഷം ടീമിനെ ബാധിക്കാതിരിക്കാൻ, അയാൾ പിന്നീട് സ്വയം ബലിയാടാകുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
സച്ചിൻ പുറത്തായാൽ ടിവി ഓഫ് ചെയ്യുന്ന കാലത്ത് നിന്നും ഗാംഗുലിയുടെയും ലക്ഷ്മണിന്റെയും കൈ പിടിച്ച് ഇന്ത്യൻ മദ്ധ്യനിരയുടെ കോട്ടയ്ക്ക് അടിത്തറയായ ദ്രാവിഡ്, മുൻ നിര തകരുമ്പോൾ മറുവശത്ത് നിശ്ശബ്ദനായി നിന്ന്, മദ്ധ്യനിരയിൽ വന്മതിലായി സ്വയം ഉരുവം കൊള്ളുന്ന ദ്രാവിഡ്, സച്ചിൻ എന്ന ഇതിഹാസം തുടങ്ങി വെച്ച ദൗത്യങ്ങൾ അദ്ദേഹത്തിന്റെ നിഴലായി നിന്ന് പൂർത്തീകരിക്കുന്ന സൗമ്യനും അക്ഷോഭ്യനുമായ സർവ്വ സൈന്യാധിപൻ, ധോനി യുഗത്തിനും മോംഗിയയുടെ കാലത്തിനും മദ്ധ്യേ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പർമാർ ഇന്ത്യക്ക് അന്യമായിരുന്ന കാലത്ത്, കീപ്പിംഗ് ഗ്ലൗസ് സ്വയം ഏറ്റുവാങ്ങി വിക്കറ്റിന് പിന്നിൽ നിലയുറപ്പിച്ച ദ്രാവിഡ്, തുടർച്ചയായ 17 ടെസ്റ്റ് വിജയങ്ങളുടെ പെരുമയുമായി വന്ന ഓസ്ട്രേലിയയുടെ ആക്രമണ ശരമാരിയെ ലക്ഷ്മണിനൊപ്പം നിന്ന് തടുത്ത്, മാരത്തോൺ ഇന്നിംഗ്സുകളിലൂടെ ഇന്ത്യക്ക് ഐതിഹാസിക വിജയങ്ങൾ സമ്മാനിച്ച ദ്രാവിഡ്, ക്രിക്കറ്റ് നയതന്ത്രം എന്ന വിളിപ്പേരിൽ കാർഗിൽ യുദ്ധാനന്തര കാലത്ത് പാകിസ്താനിൽ പോയി, ഇന്ത്യ നടത്തിയ അപരാജിത അശ്വമേധങ്ങളുടെ അമരത്ത് നിന്ന ദ്രാവിഡ്, കറാച്ചിയിലെയും റാവൽപ്പിണ്ടിയിലെയും കൊടും ചൂടിലും പൊടിക്കാറ്റിലും ഷോയബ് അക്തർ എന്ന അതികായന്റെ 160 കിലോമീറ്റർ വേഗത്തിൽ ചീറിപ്പായുന്ന തീയുണ്ടകളെ അക്ഷോഭ്യനായി നിന്ന് ഫ്രണ്ട് ഫൂട്ടിൽ ഡിഫൻഡ് ചെയ്ത ശേഷം റിലാക്സ് ചെയ്തിരുന്ന ദ്രാവിഡ്, കളിക്കളത്തിനകത്തും പുറത്തും മാന്യതയുടെയും സൗമ്യതയുടെയും പ്രതീകമായിരുന്ന ഒരേയൊരു ദ്രാവിഡ്.. ആ ദ്രാവിഡാണ് ഒരു ലോകകപ്പ് തോൽവിയുടെ പേരിൽ ഒരു രാത്രി കൊണ്ട് ആരാധകർക്ക് ആരുമല്ലാതായി മാറിയത്..
എന്നാൽ, ഇതിഹാസങ്ങൾ പിറവി കൊള്ളുന്നത് കേവലം ഒരേയൊരു രാത്രികൊണ്ട് വിസ്മൃതിയിൽ മറയാനല്ലല്ലോ.. അങ്ങനെയാണെങ്കിൽ അവർ ഇതിഹാസങ്ങൾ എന്ന വിളിപ്പേരിന് അർഹരാകുന്നതെങ്ങനെയെന്ന് ഫുട്ബോൾ ലോകത്തിരുന്ന് റൊണാൾഡോയും സിദാനും ലൂക്കാ മോഡ്രിച്ചും മെസ്സിയും ചോദിക്കുന്നത് ദ്രാവിഡിന്റെ കാതുകളിലും എത്തിയിരിക്കാം. പിന്നീട് വന്ന ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന വാണിജ്യ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആഘോഷ തിമിർപ്പുകളിലും ഭാവിയുടെ ഇതിഹാസങ്ങൾക്ക് കവച കുണ്ഡലങ്ങൾ തീർക്കുന്ന ഇന്ത്യൻ ജൂനിയർ ക്രിക്കറ്റിന്റെ ആയുധപ്പുരകളിലും അയാൾ തന്റെ സാന്നിദ്ധ്യമറിയിച്ചു. സമകാലിക ഇന്ത്യൻ ക്രിക്കറ്റ് എന്ന അചഞ്ചല മഹാവൃക്ഷത്തിന്റെ ഉറച്ച അടിവേരുകൾക്ക് വെള്ളവും വളവും പകരാൻ സ്വയം തിരഞ്ഞെടുത്ത പരിശീലക കുപ്പായം അയാൾ ഉപയോഗിച്ചു. ഐപിഎല്ലിന്റെ പ്രൂവിംഗ് ഗ്രൗണ്ടുകളിൽ അയാൾ നിശബ്ദനായി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്ക് വഴിവിളക്കായി.
ജൂനിയർ പരിശീലകൻ എന്ന സ്ഥാനത്ത് നിന്നും ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലക പദവിയിലെ കല്ലും മുള്ളും നിറഞ്ഞ ആദ്യ നാളുകൾ ദ്രാവിഡിനെ ഒടുവിൽ കൊണ്ടു ചെന്ന് നിർത്തിയത് 17 വർഷങ്ങൾക്ക് മുൻപ് തന്റെ ചുടുനിണം കണ്ണീരായി പടർന്നൊഴുകിയ അതേ കരീബിയൻ ഭൂമിയിൽ. നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നോണം രോഹിത് ശർമ്മ ഒരു കൈക്കുഞ്ഞിനെയെന്ന പോൽ ട്വന്റി 20 ലോകകിരീടം ഏറ്റുവാങ്ങുമ്പോൾ, വിരാട് കോഹ്ലിയുടെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ നിപതിക്കുമ്പോൾ പിൻ നിരയിൽ നിന്ന ദ്രാവിഡിന്റെ കണ്ണുകളിൽ കണ്ട തിളക്കം, നിരവധി പോരാട്ടങ്ങൾ നയിച്ച ഒരു നാവികന്റെ കണ്ണിലെ തിളക്കത്തിന് സമാനമായിരുന്നു. പിൻ നിരയിൽ നിന്നും അദ്ദേഹത്തെ മുന്നിലേക്ക് ക്ഷണിച്ച്, വിശ്വകിരീടം രോഹിതും കോഹ്ലിയും ചേർന്ന് ആ കൈകളിൽ സമർപ്പിച്ചപ്പോൾ, ഇതിന് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു രാഹുൽ ശരദ് ദ്രാവിഡിനെ അത്ഭുതം കൂറുന്ന കണ്ണുകളോടെ ക്രിക്കറ്റ് ലോകം നോക്കി നിന്നു. ടൂർണമെന്റിലുടനീളം വിജയങ്ങൾ കരഗതമാകുമ്പോഴും കൈയ്യിൽ കരുതിയിരുന്ന ഡയറിയിൽ എന്തൊക്കെയോ കൂട്ടലുകളും കിഴിക്കലുകളും നടത്തിയിരുന്ന രാഹുൽ ദ്രാവിഡ് എന്ന ഇരുത്തം വന്ന പരിശീലകനിൽ നിന്നും അയാൾ താഴേക്ക് ഇറങ്ങി വരികയായിരുന്നു.
താൻ ഏറെ ആഗ്രഹിച്ച കളിപ്പാട്ടം പിറന്നാൾ ദിനത്തിൽ കൈയ്യിൽ കിട്ടുന്ന ഒരു കുട്ടിയുടെ നിഷ്കളങ്കത, ഏറെ കാലം സ്നേഹിച്ച പ്രണയിനിയുടെ മന്ദഹാസം സ്വീകരിക്കുന്ന ഒരു കമിതാവിന്റെ അഭിനിവേശം, അപ്രാപ്യമായ ഭൗതിക നേട്ടം സ്വന്തമാക്കിയ ഒരു ഗൃഹസ്ഥന്റെ ആവേശം.. ഇവയെല്ലാം കൂടിക്കലർന്ന ഭാവത്തിൽ ടീമിന്റെ ആഘോഷങ്ങളിൽ പങ്ക് ചേരുന്ന രാഹുൽ ദ്രാവിഡ് ആരാധകർക്ക് സമ്മാനിച്ചത് ആഹ്ലാദത്തിനപ്പുറം ആവേശമായിരുന്നു. തനിക്ക് സാധിക്കാതെ പോയത് തന്റെ പിന്മുറക്കാരിലൂടെ നേടിയെടുത്ത ഒരു യോദ്ധാവിന്റെ ആവേശം…
രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും രവീന്ദ്ര ജഡേജയുടെയും ഋഷഭ് പന്തിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും മുഹമ്മദ് സിറാജിന്റെയും അക്ഷർ പട്ടേലിന്റെയും ചുമലിലേറി ദ്രാവിഡ് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ വലം വെക്കുമ്പോൾ, കാലം അതിന്റെ നീതിബോധം ഒരിക്കൽ കൂടി പ്രകടമാക്കുകയായിരുന്നു. കമന്ററി ബോക്സിൽ ഇരുന്ന് അപ്പോൾ രവി ശാസ്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു.. Rahul Dravid, this is more than a Trophy for him.. It means much more to him…
Discussion about this post