തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്താത്തത് തോൽവിക്ക് കാരണമായോ എന്ന് പരിശോധിക്കണം. തെറ്റുകളുണ്ടെങ്കിൽ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടു.
ഭരണപരമായ കടമകൾ നിർവഹിക്കുന്നതിന് പകരം കാസർകോട് മുതൽ കന്യാകുമാരി വരെ യാത്ര ചെയ്തിട്ട് കാര്യമില്ല. നവകേരള യാത്ര ജനങ്ങൾ തള്ളിക്കളഞ്ഞു. ജനങ്ങളിലേക്ക് പോകുന്ന വഴി ഗ്രാമങ്ങളിലൂടെയാണ്. അങ്ങനെ യാത്ര ചെയ്തവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ. ജനങ്ങളിലേക്ക് തിരികെ പോകണം.ജനങ്ങളെ കാണാൻ മഹാരാജാവിനെ പോലെ പോകാൻ പാടില്ല. ജനാധിപത്യമല്ലിത്. ജനങ്ങളെ കാണാനുള്ള യാത്ര ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചില്ല. യാത്ര ചെയ്ത വലിയ ബസിനെ കുറിച്ചുള്ള വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് ഇടത് മുന്നണിയെ നയിക്കുന്ന സി.പി.എം പരിശോധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാം കാണുന്ന ജനങ്ങളുടെ മുമ്പിൽ തുറന്നു പറയണം. രാഷ്ട്രീയ പാർട്ടികളും നേതാക്കളും അവരുടെ സ്വകാര്യ ജീവിതവും ജനങ്ങൾക്ക് ബോധ്യപ്പെടണം. അല്ലെങ്കിൽ പലതും സംഭവിക്കും. ജനങ്ങളെ പഴി പറഞ്ഞിട്ട് കാര്യമില്ല. തോൽവിയിൽ ഘടകകക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post