ഇസ്ലാമാബാദ്: വാക്കുകൾ കൊണ്ടും പന്ത് കൊണ്ടും പ്രകോപിപ്പിച്ചവർക്കെല്ലാം തന്റെ അതുല്യമായ ബാറ്റിംഗ് ശൈലി കൊണ്ട് മറുപടി പറഞ്ഞിട്ടുള്ള ഇതിഹാസ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ലോകോത്തര ബൗളർമാരായ ഗ്ലെൻ മക്ഗ്രാത്ത്, ഷെയ്ൻ വോൺ, വാസിം അക്രം, അലൻ ഡൊണാൾഡ്, മുത്തയ്യ മുരളീധരൻ, ജെയിംസ് ആൻഡേഴ്സൺ, ഷോയിബ് അക്തർ തുടങ്ങി പലരും പലപ്പോഴായി ആ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട്. സിംബാബ്വെ താരം ഹെൻറി ഒലോങ്കയുടെ കരിയർ തകർത്ത സച്ചിന്റെ ഇന്നിംഗ്സ് ഇന്നും ഒരു ഞെട്ടലോടെയാണ് താൻ ഓർമ്മിക്കുന്നതെന്ന് ക്രിക്കറ്റ് കമന്റേറ്റർ പോമി എംബാംഗ്വ അടുത്തയിടെ ഒരു മത്സരത്തിനിടെ പറയുകയുണ്ടായി.
എന്നാൽ, പാകിസ്താൻ താരം സഖ്ലെയ്ൻ മുഷ്താഖും സച്ചിനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ക്രിക്കറ്റ് ആരാധകരുടെ മനസിൽ കാര്യമായി തങ്ങി നിൽക്കുന്നുണ്ടാവില്ല. ബ്രെറ്റ് ലീ, ജെയിംസ് ആൻഡേഴ്സൺ, അബ്ദുൾ റസാഖ് എന്നീ ബൗളർമാർ സച്ചിനെ പുറത്താക്കിയതിന്റെ അത്രയും തവണ പോലും സ്ഖ്ലെയ്ൻ സച്ചിനെ പുറത്താക്കിയിട്ടുമില്ല. എന്നാൽ, 1999ലെ ചെന്നൈ ടെസ്റ്റിൽ സച്ചിന്റെയും ഇന്ത്യൻ ആരാധകരുടെയും ഹൃദയം തകർത്ത ദൂസരയും, 2015ലെ പ്രദർശന മത്സരത്തിൽ സച്ചിനെ പുറത്താക്കിയ, ‘തീസര‘ എന്ന് സഖ്ലെയ്ൻ സ്വയം വിശേഷിപ്പിച്ച പന്തും അപൂർവം ചില ക്രിക്കറ്റ് ആരാധകരെങ്കിലും ഓർത്തിരിക്കുന്നുണ്ടാവും.
കളം വിട്ട് വർഷങ്ങൾക്ക് ശേഷം, സച്ചിനെ സ്ലെഡ്ജ് ചെയ്തതിന്റെ ഓർമ്മകൾ അടുത്തയിടെ ഒരു സ്പോർട്സ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഖ്ലെയ്ൻ വിവരിക്കുന്നുണ്ട്. ‘ഒരിക്കൽ ഞാൻ സച്ചിനെ സ്ലെഡ്ജ് ചെയ്തു. കാനഡയിൽ നടന്ന ഒരു ടൂർണമെന്റിനിടെ ആയിരുന്നു അത്. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിച്ച ശേഷം പാക് ടീമിനൊപ്പം ചേരുകയായിരുന്നു ഞാൻ അന്ന്. അന്ന് ഞാൻ നന്നേ ചെറുപ്പമായിരുന്നു. കൗണ്ടി ക്രിക്കറ്റ് കളിച്ചതിന്റെ ആവേശവും അഭിമാനവും നിറഞ്ഞു നിൽക്കുന്ന മനസുമായാണ് ഞാൻ അന്ന് സച്ചിനെതിരെ പന്തെറിയാൻ എത്തിയത്.‘ സഖ്ലെയ്ൻ പറഞ്ഞു.
‘സച്ചിൻ അന്നും മഹാനായ ഒരു ക്രിക്കറ്റർ ആയിരുന്നു. അന്ന് സച്ചിനെ ശരിക്കും കുഴപ്പിച്ച ഒരു ഓവർ ബൗൾ ചെയ്ത ശേഷം, ഞാൻ അദ്ദേഹത്തിനെതിരെ ചില മോശം പദപ്രയോഗങ്ങൾ നടത്തി. എന്നാൽ, സച്ചിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി‘.
‘വളരെ ജൂനിയറായ എന്റെ സമീപത്തേക്ക് വന്ന അദ്ദേഹം ശാന്തമായി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ കൊണ്ടു. അത് ഇപ്രകാരമായിരുന്നു. “സഖീ, നീ ഇങ്ങനെ പെരുമാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇത്തരം മോശം വാക്കുകൾ നിന്നെ പോലെ ഒരാളിൽ നിന്നും പുറത്ത് വരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല. നീ മാന്യനായ ഒരു ചെറുപ്പക്കാരനാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.“ ‘സച്ചിനെ പോലെ മഹാനായ ഒരു താരത്തിൽ നിന്നുമുണ്ടായ ശാന്തമായ ആ വാക്കുകൾ എന്നെ ഏറെ ചിന്തിപ്പിച്ചു.‘
‘അടുത്ത ഒരു നാലഞ്ച് ഓവറുകൾ കഴിയുന്നത് വരെ ഞാൻ ആ വാക്കുകളെ കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടേ ഇരുന്നു. ആ സമയം കൊണ്ട് സച്ചിന് എന്നെ അസ്ഥിരപ്പെടുത്തുവാനും, എനിക്കും പാകിസ്താൻ ടീമിനും മേൽ അധീശത്വം സ്ഥാപിക്കുവാനും കഴിഞ്ഞിരുന്നു.‘ സഖ്ലെയ്ൻ പറഞ്ഞു.
1996- 98 കാലഘട്ടത്തിൽ ടൊറോന്റോയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ 16 ഏകദിന മത്സരങ്ങൾ സഹാറ കപ്പ് എന്ന പേരിൽ കളിച്ചു. സ്ഖ്ലെയ്ൻ- സച്ചിൻ സംവാദം നടന്ന ആ മത്സരത്തിൽ, ഇന്ത്യ 8 വിക്കറ്റിനായിരുന്നു വിജയിച്ചതെന്നും സഖ്ലെയ്ൻ ഓർത്തെടുക്കുന്നു.
സച്ചിന്റെ ആ വാക്കുകൾ, മഹത്തായ ഉപദേശമാണ് എന്നാണ് താൻ കരുതുന്നത്. എന്നാൽ, അത് എതിർ കളിക്കാരന് മേൽ മാനസികമായ മേധാവിത്വം നേടാനുള്ള തന്ത്രമായിരുന്നു എന്നാണ് പാക് ഇതിഹാസ താരം ജാവേദ് മിയാൻദാദ് പറഞ്ഞത് എന്ന് സഖ്ലെയ്ൻ പറയുന്നു. നമ്മേക്കാൾ ഉയരത്തിൽ നിൽക്കുന്ന ഒരാൾ വന്ന് നമ്മോട് ഉപദേശരൂപേണ സംസാരിക്കുമ്പോൾ, അത് നമ്മുടെ മനസ്സിൽ തട്ടും എന്നായിരുന്നു മിയാന്ദാദിന്റെ വാക്കുകൾ. അത് ശരിയായിരുന്നു എന്ന് പിന്നീട് തനിക്ക് തോന്നി എന്നും സഖ്ലെയ്ൻ തുടരുന്നു.
‘ആ സംഭവത്തിന് ശേഷമുള്ള ഓവറുകളിൽ സച്ചിൻ എന്നെ കുറഞ്ഞത് ഒരു ബൗണ്ടറി വെച്ചെങ്കിലും ശിക്ഷിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ, ക്രീസിന് പുറത്തിറങ്ങി അദ്ദേഹം എന്റെ തലയ്ക്ക് മുകളിലൂടെ ഒരു ബൗണ്ടറി പായിച്ചപ്പോൾ, മുഖത്ത് അടിയേറ്റത് പോലെ ആയിപ്പോയി. കളി തോറ്റ ശേഷം അന്ന് വൈകുന്നേരം ഞാൻ സച്ചിനെ ഹോട്ടലിൽ വെച്ച് കണ്ടപ്പോൾ, താങ്കൾ ബുദ്ധിമാനായ ഒരു മനുഷ്യനാണ് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.‘ കുസൃതി നിറഞ്ഞ സ്വതസിദ്ധമായ ആ പുഞ്ചിരിയായിരുന്നു അതിന് സച്ചിൻ നൽകിയ മറുപടി എന്ന് സഖ്ലെയ്ൻ പറഞ്ഞ് നിർത്തുന്നു.
Discussion about this post