തിരുവനന്തപുരം: കേന്ദ്രസർക്കാരിനെയും ബിജെപിയെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാർദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമം. മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാൽ കേരളമുണ്ടാകില്ലെന്നും എംവി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ തലശേരി ബിഷപ്പിന്റെ പ്രസ്താവന വന്നു. ഞായറാഴ്ച എറണാകുളത്ത് നിന്ന് ഒരു പ്രസ്താവന വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ സഭാ ആസ്ഥാനം സന്ദർശിക്കുന്നു. പ്രധാനമന്ത്രിമാരുടെ ചരിത്രത്തിൽ ആരും ഇവിടെ സന്ദർശനം നടത്തിയിട്ടില്ല. തുടങ്ങിയ കാര്യങ്ങൾ ഉദ്ധരിച്ചാണ് ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
പലരീതിയിലുളള കടന്നാക്രമണമാണ് ക്രിസ്ത്യൻ ജനവിഭാഗത്തിന് നേരെ നടക്കുന്നതെന്ന പതിവ് പല്ലവിയാണ് എംവി ഗോവിന്ദൻ ആവർത്തിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനായില്ലെങ്കിൽ ഇന്ത്യയുണ്ടാകില്ലെന്നും എംവി ഗോവിന്ദൻ പറയുന്നു.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശവുമായി ബിജെപി പ്രവർത്തകർ ഇന്ന് സംസ്ഥാന വ്യാപകമായി ഗൃഹസമ്പർക്കം നടത്തിയിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവർ സമ്പർക്ക പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
എംഎ ബേബി അടക്കമുളള സിപിഎം നേതാക്കളും ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ വീടുകളിൽ കയറി ഈസ്റ്റർ ആശംസ നേരുന്നതിൽ സിപിഎം എന്തിനാണ് ഇത്ര അസ്വസ്ഥമാകുന്നതെന്ന് ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
Discussion about this post