ജയ്പൂർ: രാജസ്ഥാനിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. ജയ്പൂരിനും ഡൽഹിക്കും ഇടയിലാണ് ആദ്യ വന്ദേഭാരത് സർവീസ് നടത്തുക. നാളെ മുതലാണ് ട്രെയിൻ പൂർണതോതിൽ സർവീസ് ആരംഭിക്കുന്നത്. ജയ്പൂർ, അൽവാർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാകും.
വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഡൽഹിക്കും ജയ്പൂരിനും ഇടയിലുള്ള ദൂരം അഞ്ച് മണിക്കൂർ 15 മിനിറ്റായി കുറയും. ഇതേ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ശതാബ്ദി എക്സ്പ്രസ് 6 മണിക്കൂർ 15 മിനിറ്റ് സമയമാണ് എടുക്കുന്നത്. ശതാബ്ദിയെക്കാൾ ഒരു മണിക്കൂർ കുറവ് സമയം മാത്രമാണ് വന്ദേഭാരതിന് വേണ്ടി വരുന്നത്.
പുഷ്കർ, അജ്മീർ ഷരീഫ് ദർഗ തുടങ്ങീ രാജസ്ഥാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ സാധിക്കും. മേഖലയിലെ സാമൂഹിക-സാമ്പത്തിക ഉത്തേജനത്തിനും ഇത് സഹായകരമാകും.
കഴിഞ്ഞ ദിവസം ചെന്നൈ-കോയമ്പത്തൂർ റൂട്ടിലും, സെക്കന്തരാബാദ്-തിരുപ്പതി വഴിയും ഉള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സെമി ഹൈ സ്പീഡ് ട്രെയിനുകളാണ്.
Discussion about this post