ന്യൂഡൽഹി: യുക്രെയ്ന് വേണ്ടി അധിക മാനുഷിക സഹായം അഭ്യർത്ഥിച്ച് പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറണമെന്നാണ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ ദസഫറോവയാണ് പ്രധാനമന്ത്രി മോദിയെ അഭിസംബോധന ചെയ്ത സെലൻസ്കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറിയത്. യുക്രെയ്ന് ആവശ്യമുള്ള എല്ലാ മാനുഷിക സഹായങ്ങളും കൈമാറുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായി മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു.
റഷ്യ- യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള എമിന്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്. ഇന്നലെയാണ് അദ്ദേഹം മീനാക്ഷി ലേഖിയുമായി ചർച്ച നടത്തിയത്. ഉഭയകക്ഷി അന്തർദേശീയ വിഷയങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ നേരത്തേയും യുക്രെയ്ന് സഹായങ്ങൾ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ സെലെൻസ്കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും മാനുഷിക സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
റഷ്യയുമായുള്ള യുദ്ധം പരിഹരിക്കാൻ ഇന്ത്യ കൂടുതൽ ഇടപെടലുകൾ നടത്തണമെന്ന് യുക്രെയ്ൻ ആഗ്രഹിക്കുന്നുവെന്നും, പ്രധാനമന്ത്രി മോദിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുക്രെയ്ൻ സന്ദർശിക്കണമെന്നും എമിൻ ദസഫറോവ പറഞ്ഞു. റഷ്യയുമായുള്ള ഊർജ്ജ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സാമ്പത്തിക ബന്ധങ്ങളിൽ ഇന്ത്യയെ യുക്രെയ്ൻ ഉപദേശിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു എഫിന്റെ മറുപടി. ഇന്ത്യ ആഗോളവെല്ലുവിളികളെ കരുത്തോടെ നേരിടുന്നുവെന്നും, വിശ്വഗുരുവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Discussion about this post