ശ്രീനഗർ: ഭീകരാക്രമണങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഭീതിയൊഴിഞ്ഞ ജമ്മു കശ്മീരിൽ വിളവെടുപ്പ് കാലം ആഘോഷമാക്കി കർഷകർ. ഗജ്നിസു മേഖലയിൽ പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള സ്ഥലത്താണ് പ്രധാനമായും ഗോതമ്പ് വിളവെടുപ്പ് നടക്കുന്നത്.
പാക് അതിർത്തിക്ക് സമീപത്തെ 2,300 ഏക്കർ കൃഷിയിടത്തിലാണ് വെടിനിർത്തലിനെ തുടർന്ന് കർഷകർ വിത്തിറക്കിയത്. വിളവെടുപ്പ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് കർഷകർ വാർത്താ ഏജൻസിയോട് പറഞ്ഞു.
നിലവിൽ പോലീസ് സംരക്ഷണയിലാണ് വിളവെടുപ്പ് നടക്കുന്നത്. പ്രശ്നബാധിതമായ 280 ഏക്കർ മേഖലയിൽ അതിർത്തി രക്ഷാസേനയുടെ നിയന്ത്രണത്തിലായിരിക്കും വിളവെടുപ്പ് നടക്കുക. ഫെബ്രുവരി 25ന് ശേഷം അതിർത്തി പ്രദേശങ്ങളിൽ പാകിസ്താൻ സൈന്യം വെടിവെപ്പ് നടത്താൻ ധൈര്യപ്പെട്ടിട്ടില്ലെന്ന് കർഷക നേതാക്കൾ പറയുന്നു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പുനരുജ്ജീവിപ്പിച്ച സമഗ്ര കൃഷി വികാസ് യോജന പദ്ധതി പ്രകാരമാണ് വിളവെടുപ്പ് നടക്കുന്നത്. ഗോതമ്പിന് പുറമേ 200 ഏക്കറിൽ ഓട്സ്, ഉരുളക്കിഴങ്ങ്, കടുക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
പാകിസ്താൻ അതിർത്തിക്ക് സമീപം സമാധാനപരമായി വിളവെടുപ്പ് നടത്താൻ കർഷകർക്ക് സാധിക്കുന്നത് മേഖലയിൽ സുസ്ഥിരതയും സമാധാനവും പുനസ്ഥാപിക്കപ്പെടുന്നതിന്റെ സൂചനയാണെന്ന് ജമ്മു കശ്മീർ സർക്കാർ വ്യക്തമാക്കുന്നു.
Discussion about this post