ന്യൂഡൽഹി: മാസാന്ത്യ റേഡിയോ പരിപാടി മൻ കീ ബാത്തിന്റെ നൂറാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിലൂടെ ഉയർന്നുവന്ന വിഷയങ്ങൾ രാജ്യം ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഭാഗത്തിലും ചർച്ച ചെയ്ത പൗരന്മാരുടെ സേവനങ്ങളും മികവുകളും മറ്റുള്ളവർക്ക് പ്രചോദനമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൻ കീ ബാത്തിന്റെ വിജയത്തിന് എല്ലാ ജനങ്ങളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെടാൻ തനിക്ക് ലഭിച്ച ഏറ്റവും മികച്ച മാർഗമായിരുന്നു മൻ കീ ബാത്ത്. ജനങ്ങളിൽ നിന്നും ഒരു നേർത്ത അകലം പോലും തനിക്കില്ല എന്ന് വ്യക്തമാക്കാൻ മൻ കീ ബാത്ത് സഹായിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മൻ കീ ബാത്തിലൂടെ ഉയർന്നുവന്ന ‘മകളോടൊപ്പം സെൽഫി‘ എന്ന ആശയത്തിന് ആഗോള പ്രചാരം ലഭിച്ചു. സാങ്കേതിക വിദ്യാവികാസമോ സെൽഫിയോ ആയിരുന്നില്ല, മകളായിരുന്നു അവിടെ കേന്ദ്രബിന്ദുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിൽ നിന്നുള്ള പെൻസിൽ നിർമാതാവ് മൻസൂർ അഹമ്മദുമായി പ്രധാനമന്ത്രി സംസാരിച്ചു. തന്റെ വ്യവസായത്തെ കുറിച്ച് പ്രധാനമന്ത്രി മുൻ എപ്പിസോഡിൽ പരാമർശിച്ചതിന് ശേഷം വ്യവസായം വൻ തോതിൽ വളർന്നു. ഇപ്പോൾ താൻ 200 പേർക്ക് തൊഴിൽ നൽകുന്നു. തനിക്ക് ചുറ്റുമുള്ള കർഷകരുടെ വളർച്ചയ്ക്കും മൻ കീ ബാത്ത് കാരണമായെന്ന് മൻസൂർ അഹമ്മദ് പറഞ്ഞു.
Discussion about this post