കുമളി: അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകിത്തുടങ്ങിയെന്ന് ഡോ.അരുൺ സക്കറിയ. മുറിവുകൾക്ക് മരുന്ന് നൽകി. ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. അഞ്ച് മയക്കുവെടി വച്ചു എന്നത് ഒരിക്കലും ആനയുടെ ആരോഗ്യത്തെ ബാധിക്കില്ല.
ആനയെ നിർത്തിക്കൊണ്ടുപോകാൻ ആവശ്യമായ മരുന്നാണ് നൽകിയത്. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ അരിക്കൊമ്പന് സമയമെടുക്കും. നിരീക്ഷണം തുടരുന്നുണ്ട്. ആനയുടെ ജിപിഎസ് കോളറിൽ നിന്ന് സിഗ്നലുകൾ കിട്ടിത്തുടങ്ങിയെന്നും ഡോ.അരുൺ പറഞ്ഞു.
ഇന്ന് പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ വനത്തിനുള്ളിൽ തുറന്ന് വിടുന്നത്. അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുന്നത് വരെ നിരീക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പെരിയാർ ടൈഗർ റിസർവിലെ 300 ഏക്കറിലധികം വരുന്ന പുൽമേടിന് സമീപത്താണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. കടുത്ത വേനലിലും ഇവിടെ സുലഭമായി വെള്ളവും കിട്ടും. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ചാണ് അരിക്കൊമ്പനെ ഇവിടെ വിടുന്നത്.
Discussion about this post