കോഴിക്കോട് : കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ഓർത്ത് തനിക്ക് കഴിഞ്ഞ രാത്രി ഉറങ്ങാനായില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡോക്ടർമാരെ സംരക്ഷിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണെന്നും റിയാസ് പറഞ്ഞു.
‘കൊട്ടാരക്കരയിലെ ഡോക്ടറുടെ സംഭവം ഓർത്ത് ഇന്നലെ രാത്രി ഉറക്കം കിട്ടിയില്ല. അത് ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിക്കുന്നവരാണ് ഡോക്ടർമാർ. സ്വന്തം ജീവൻ പോയാലും നാടിനെ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ് അവർ. നിപ കാലത്തും കോവിഡ് കാലത്തും അത് കണ്ടതാണ്. അങ്ങനെയുള്ള ഡോക്ടർമാരെ സംരക്ഷിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണ്’, റിയാസ് പറഞ്ഞു.
മന്ത്രി വീണാ ജോർജ് നടത്തിയ പ്രസ്താവനയെക്കുറിച്ചും റിയാസ് പരാമർശിച്ചു. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള തെറ്റായ പ്രസ്താവനയും വരാൻ പാടില്ല. വീണാ ജോർജ് ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങൾ കുബുദ്ധിയുടെ ഭാഗമായി വക്രീകരിക്കുകയാണ് ചെയ്തത് എന്നും റിയാസ് പറഞ്ഞു.
Discussion about this post