അഹമ്മദാബാദ്: ഗുജറാത്തിൽ പശു ഇറച്ചികൊണ്ടുള്ള സമൂസ വിൽപ്പന നടത്തിയ വ്യാപാരി അറസ്റ്റിൽ. സൂറത്തിലാണ് സംഭവം. കോസഡി ഗ്രാമവാസിയായ ഇസ്മയിൽ യൂസുഫ് ആണ് അറസ്റ്റിലായത്.
ടൗണിൽ ചെറിയ ചായക്കട നടത്തിവരികയാണ് ഇയാൾ. ഇവിടെ ചായകുടിക്കാൻ എത്തുന്നവർക്കാണ് ഇസ്മയിൽ പശു ഇറച്ചികൊണ്ട് തയ്യാറാക്കിയ സമൂസ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ചായക്കടയിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സംഘം. പരിശോധനയിൽ പശു ഇറച്ചി നിറച്ച സമൂസകൾ കണ്ടെത്തുകയായിരുന്നു. രണ്ട് കിലോ സമൂസയാണ് പിടിച്ചെടുത്തത്. ഇതോടെ ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അനധികൃതമായി പ്രവർത്തിക്കുന്ന കശാപ്പ് ശാലയെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. ഇതോടെ ഇവിടെയെത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു. സുല്ലു സലീം എന്ന സുലൈമാൻ അനധികൃതമായി നടത്തുന്ന കശാപ്പ് ശാലയിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും പശു ഇറച്ചിയും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ സുലൈമാനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post