ഡെറാഡൂൺ: കൈലാസത്തിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദിന സന്ദർശനത്തിനായി ഉത്തരാഖണ്ഡിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി കൈലാസത്തിൽ എത്തിയത്. പാർവ്വതി കുണ്ഡിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ എത്തിയത്. 4,200 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തുടക്കം കുറിയ്ക്കാനായി സംസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്വാഗതം ചെയ്തു. ശേഷം നേരെ പിതോർഗഢിലേക്ക് പോകുകയായിരുന്നു. പൂജാരിമാരായ വീരേന്ദ്ര കൗട്ടിയാൽ, ഗോപാൽ സിംഗ് എന്നിവരായിരുന്നു പ്രധാനമന്ത്രിയ്ക്ക് പ്രാർത്ഥനയ്ക്കായുള്ള നിർദ്ദേശം നൽകിയത്.
ജിലോംഗ്കോംഗിന് അഭിമുഖമായി പ്രധാനമന്ത്രി ധ്യാനിച്ചു. ഇതിന് ശേഷമായിരുന്നു അദ്ദേഹം മഞ്ഞുമൂടിയ കൈലാസ മലനിരകളെ പ്രാർത്ഥിച്ചത്. പാർവ്വതി കുണ്ഡിലെ ശിവപാർവ്വതി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ആരതി പൂജയും നടത്തി. ഇതിന് ശേഷം 15 കിലോമീറ്ററുകൾക്കപ്പുറമുള്ള ജഗേശ്വർ ധാമിലെത്തി പ്രാർത്ഥന നടത്തി. ഇതിന് ശേഷമായിരുന്നു വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത്.
ഉത്തരാഖണ്ഡിലെ ഗോത്രവിഭാഗങ്ങളുമായുൾപ്പെടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം അതിർത്തി കാക്കുന്ന സൈനികരെ കണ്ടു. ഉത്തരാഖണ്ഡിലെ പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.
Discussion about this post