ന്യൂഡൽഹി: ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റിന്റെ’ രണ്ടാം ഘട്ടത്തിൽ വികസ്വര രാജ്യങ്ങളുടെ വെല്ലുവിളികളും ആശങ്കകളും മുൻഗണനകളും ഉയർത്തിക്കാട്ടാൻ ഇന്ത്യ ഒരുങ്ങുന്നു. ആഫ്രിക്കൻ യൂണിയനെ G20 യിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തിയതിനു ശേഷമുള്ള ഈ ഉച്ചകോടി വെർച്വൽ ഫോർമാറ്റിലാണ് നടക്കുക . വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഈ വർഷം ആദ്യം ജനുവരി 12, 13 തീയതികളിൽ ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി’യുടെ ആദ്യ ഘട്ടത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു ‘യൂണിറ്റി ഓഫ് വോയിസ് , യൂണിറ്റി ഓഫ് പർപ്പസ് ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഉച്ചകോടി നടന്നത്. ഉച്ചകോടിയുടെ രണ്ടാം ഘട്ടം നവംബർ 17ന് നടക്കും. ആഫ്രിക്ക, ലാറ്റിനമേരിക്ക, മധ്യേഷ്യ, പശ്ചിമേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ആഗോളതലത്തിൽ ദക്ഷിണ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരികയും അവരുടെ കാഴ്ചപ്പാടുകളും മുൻഗണനകളും ഒരു പൊതു പ്ലാറ്റ്ഫോമിൽ ചർച്ചചെയ്യുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം. യുക്രൈന് സംഘർഷത്തിന്റെ അനന്തരഫലങ്ങൾ, വർദ്ധിച്ചുവരുന്ന കടബാധ്യത, ഭക്ഷ്യ-ഊർജ്ജ സുരക്ഷയിലെ വെല്ലുവിളികൾ എന്നിവ നവംബർ 17 നു നടക്കാനിരിക്കുന്ന ഉച്ചകോടിയിലെ ചർച്ചകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഗ്ലോബൽ സൗത്ത് അല്ലെങ്കിൽ വികസ്വര രാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ആശങ്കകളും വെല്ലുവിളികളും അഭിലാഷങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു മുൻനിര ശബ്ദമായി ഇന്ത്യ മാറിയിട്ടുണ്ട് . ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന വളരെ സ്വാധീനമുള്ള സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ (AU). ആഫ്രിക്കൻ യൂണിയനെ G20 സ്ഥിരാംഗമായി അംഗീകരിക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കു വഹിച്ചിരുന്നു.
G20 പ്രസിഡന്റ് എന്ന നിലയിൽ, ആഗോള തലത്തിൽ വികസ്വര രാജ്യങ്ങൾളുടെ ഉയർച്ച ലക്ഷ്യമാക്കി ഡിജിറ്റൽ നവീകരണം, കാലാവസ്ഥാ പ്രതിരോധം, ആരോഗ്യ മേഖല തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ രീതിയിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് . G20 അംഗ രാജ്യങ്ങൾ ആഗോള ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു. നവംബർ 22ന് ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും.
Discussion about this post