ന്യൂഡൽഹി: പൊതുപരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാ തരത്തിലുമുള്ള ശിരോവസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടെത്താനുള്ള കർണാടക പരീക്ഷാ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്ത്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തിലെ പ്രധാന കക്ഷിയായ നാഷണൽ കോൺഫറൻസ്, വിഷയത്തിൽ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നു. പൊതുപരീക്ഷാ കേന്ദ്രങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാനുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള വ്യക്തമാക്കി.
പൊതുപരീക്ഷാ കേന്ദ്രങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഒമർ അബ്ദുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടു. വിഷയത്തിൽ സോണിയ ഗാന്ധി ഇടപെടണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
അതേസമയം, പരീക്ഷകളിലെ ക്രമക്കേടുകൾ തടയാനാണ് പരീക്ഷാ ഹാളുകളിൽ ശിരോവസ്ത്രത്തിന് നിരോധനം ഏർപ്പെടുത്തിയതെന്ന് കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചു. ശിരോവസ്ത്രങ്ങളുടെ മറവിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് ക്രമക്കേടുകൾ നടക്കാതിരിക്കാനാണ് നടപടിയെന്നും അധികൃതർ വിശദീകരിച്ചു.
ഒക്ടോബർ മാസത്തിൽ മത്സര പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ പരീക്ഷാർത്ഥികൾക്ക് കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. മുൻ ബിജെപി സർക്കാരിന്റെ തീരുമാനത്തെ മറികടന്നായിരുന്നു നടപടി. എന്നാൽ തുടർന്ന് നടന്ന പരീക്ഷയിൽ ശിരോവസ്ത്രത്തിന്റെ മറവിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ വെച്ച് ക്രമക്കേട് നടന്നതായി തെളിഞ്ഞു. ഇതിനെ തുടർന്നാണ് പരീക്ഷാ ഹാളുകളിൽ ശിരോവസ്ത്രങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പുനസ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.
ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കാനുള്ള കർണാടകയിലെ മുൻ ബിജെപി സർക്കാരിന്റെ തീരുമാനം 2022ൽ സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടർന്ന് പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷകളിലും സംസ്ഥന പ്രവേശന പരീക്ഷകളിലും ശിരോവസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Discussion about this post