കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ഇറക്കിവിട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. രേഖചിത്രങ്ങളിൽ ഉള്ള ഒരു സ്ത്രീ നഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായതാണെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ളാറ്റിൽ പ്രത്യേക പോലീസ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു.നഴ്സിംഗ് സംഘടനയിലെ പ്രധാനനേതാവാണ് കുട്ടിയുടെ അച്ഛൻ.
കേസിൽ നഴ്സിങ് മേഖലയിലെ സാമ്പത്തിക ഇടപാട് അടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.വിദേശത്ത് നഴ്സിങ് ജോലിക്കായി നടത്തുന്ന ഒ.ഇ.ടി. പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒഇടി പരീക്ഷ പലരാജ്യത്തും പലസമയത്താണ് നടക്കുന്നത്. ഇതിൽ ഗൾഫിൽ നടക്കുന്ന പരീക്ഷ കഴിഞ്ഞ് മൂന്നു മണിക്കൂറിന് ശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിൽ പരീക്ഷ നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ച് കേരളത്തിൽ ഈ പരീക്ഷ എഴുതുന്നവർക്ക് കൈമാറുകയാണ് അവർ ചെയ്യുന്നത്. ഉത്തരസൂചികയ്ക്കു വേണ്ടി 3-4 ലക്ഷം രൂപയാണ് ഉദ്യോഗാർഥികളിൽനിന്ന് തട്ടിപ്പ് സംഘം വാങ്ങിന്നത്.
ഏതെങ്കിലും ഒരു കൂട്ടർക്കായിരിക്കും ഗൾഫിൽ നടക്കുന്ന പരീക്ഷയുടെ ഉത്തരസൂചികയും ചോർന്നുകിട്ടുക. ഇതാണ് ഇവർ തമ്മിലുള്ള കുടിപ്പകയ്ക്ക് കാരണം. ചിലപ്പോൾ രണ്ടു കൂട്ടർക്കും കിട്ടും. ഇനി മറ്റുചിലപ്പോൾ ആർക്കും കിട്ടുകയുമില്ല. ഒരു കൂട്ടർക്ക് ഉത്തരസൂചിക കിട്ടുന്നപക്ഷം അവരിലേക്കായിരിക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തുക. അപ്പോൾ മറുസംഘം നഴ്സിങ് മേഖലയിലുള്ള ആരെയെങ്കിലും കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകൽ നടത്താറുണ്ട്. എന്നാൽ ഇത് പോലീസിൽ അറിയിക്കും മുൻപ് പണം നൽകി ഒത്തുതീർക്കുകയാണ് പതിവ്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്പറുകളുണ്ടെന്നാണ് വിവരം. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് കാർ ഓടിച്ചുവെന്നാണ് വിവരം.
Discussion about this post