ഇസ്ലാമാബാദ്: പാകിസ്താനിൽ ഖാലിസ്ഥാൻ ഭീകരൻ മരിച്ചു. ഭീകര നേതാവ് ജർനെയിൽ സിംഗ് ബിന്ദ്രൻവാലെയുടെ അനന്തരവനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ലഖ്ബിർ സിംഗ് റോഡ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം എന്നാണ് റിപ്പോർട്ടുകൾ.
പഞ്ചാബ് കേന്ദ്രീകരിച്ച് നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിൽ പ്രധാനിയാണ് ലഖ്ബിർ സിംഗ്. കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ ഇയാൾ പാകിസ്താനിലേക്ക് കടക്കുകയായിരുന്നു. പാകിസ്താൻ അഭയം നൽകിയ ലഖ്ബിർ സിംഗ് വർഷങ്ങളായി ഇവിടെയാണുള്ളത്. ചാര സംഘടനയായ ഐഎസ്ഐയുടെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ. ഇതിനിടെയാണ് മരണം. അന്ത്യകർമ്മങ്ങൾ സിഖ് ആചാര പ്രകാരം നിറവേറ്റിയെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബറിൽ ലഖ്ബിർ സിംഗിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. ഭീകരാക്രമണ കേസിലായിരുന്നു എൻഐഎയുടെ നടപടി. കേസിന്റെ ഭാഗമായി പഞ്ചാബിലെ മോഗയിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്വത്തുക്കൾ കണ്ടുകെട്ടിയത്.
Discussion about this post