ഭോപ്പാൽ : മധ്യപ്രദേശിൽ ബിജെപി നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഡിസംബർ 14ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കഴിഞ്ഞ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബിജെപി നേതാവ് മോഹൻ യാദവ് ആണ് മധ്യപ്രദേശ് മുഖ്യമന്ത്രിയാവുന്നത്.
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഗവർണറെ കണ്ടു രാജിക്കത്ത് നൽകി. പുതുതായി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന മോഹൻ യാദവും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശം ഉന്നയിച്ചു.
ഡിസംബർ 14ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയാകുന്ന മോഹൻ യാദവിന് ഒപ്പം രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്റ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാൻ ഒരുങ്ങുന്ന മോഹൻ യാദവിന് ഗവർണർ മംഗുഭായ് പട്ടേൽ ആശംസകൾ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പാർട്ടി നിരീക്ഷകനും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ, പിന്നാക്ക വിഭാഗ മോർച്ച ദേശീയ അധ്യക്ഷൻ ഡോ. കെ.ലക്ഷ്മൺ, പാർട്ടി ദേശീയ സെക്രട്ടറി ആശാ ലക്ര, പാർട്ടി സംസ്ഥാന പ്രസിഡന്റും എം.പിയുമായ വിഷ്ണുദത്ത് ശർമ, എം.എൽ.എ. നരേന്ദ്ര സിംഗ് തോമർ, കൈലാഷ് വിജയവർഗിയ, പ്രഹ്ലാദ് പട്ടേൽ, സംസ്ഥാന മീഡിയ ഇൻചാർജ് ആശിഷ് അഗർവാൾ എന്നിവരോടൊപ്പം ആയിരുന്നു മോഹൻ യാദവ് ഗവർണറെ സന്ദർശിച്ചത്.
Discussion about this post