ലക്നൗ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകൻ കെ പി കമാലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും തെളിവുകൾ. ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത് അടക്കമുള്ള നിരവധി തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടയാളാണ് കെ പി കമാൽ. മലപ്പുറം സ്വദേശിയായ ഇയാൾ നിലവിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ ആണുള്ളത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് കെ പി കമാലിനെതിരായ തെളിവുകൾ ഉത്തർപ്രദേശ് പോലീസ് ലക്നൗവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചു. ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശത്തിന്റെ പേരിൽ ആയിരുന്നു ഉത്തർപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഹത്രാസിൽ അറസ്റ്റിൽ ആയിരുന്ന മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് കെ പി കമാൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം കണ്ടെടുത്തിരുന്നത്.
തുടർന്ന് ഈ വർഷം മാർച്ചിൽ മലപ്പുറത്ത് നിന്നും ഉത്തർപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡൽഹി കമാൻഡർ കൂടിയായിരുന്ന കമാലിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് മലപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഓഫീസ് മാനേജർ കൂടിയായിരുന്ന കമാൽ വഴിയായിരുന്നു തീവ്രവാദ സംഘടനയ്ക്ക് വിദേശത്തുനിന്നും ഉള്ള ഫണ്ടിംഗ് ലഭിച്ചിരുന്നത്. ഇക്കാര്യം തെളിയിക്കുന്ന ബാങ്ക് രേഖകളും പോലീസ് എൻഐഎ കോടതിയിൽ ഹാജരാക്കി.
Discussion about this post