ഭോപ്പാൽ : ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിന് സമ്മാനിക്കാനായി ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ നിന്നും കൊടുത്തയക്കുന്നത് 5 ലക്ഷം ലഡുവാണ്. മൂന്ന് ട്രക്കുകളിൽ ആയിട്ടായിരിക്കും ഈ പ്രസാദം അയോധ്യയിലേക്ക് കൊടുത്തയക്കുകയെന്ന് മഹാകാൽ ക്ഷേത്രം അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ആയിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ എത്തുന്ന ഭക്തർക്ക് വിതരണം ചെയ്യാനായി 5 ലക്ഷം ലഡു കൊടുത്തയക്കും എന്ന് പ്രഖ്യാപിച്ചിരുന്നത്.
നൂറോളം ജീവനക്കാർ ചേർന്നാണ് ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ലഡു നിർമ്മാണം നടത്തുന്നത്. ഓരോ ലഡുവും പ്രത്യേകം പാക്കറ്റുകളിൽ ആക്കിയാണ് അയോധ്യയിലേക്ക് കൊടുത്തയക്കുക. ഇതിനായി 5 ലക്ഷം പാക്കറ്റുകൾ തയ്യാറാക്കിയിട്ടുണ്ട് എന്നും ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ലഡു തയ്യാറാക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള 80 പേരായിരുന്നു ആദ്യം നിർമ്മാണ ജോലിക്കായി ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സമയബന്ധിതമായി പൂർത്തിയാക്കാൻ ആയി 20 പേരെ അധികമായി നിയമിക്കുകയായിരുന്നു. ജനുവരി 16നകം ലഡുവിന്റെ നിർമ്മാണം പൂർത്തിയാക്കും എന്നും അതിനു ശേഷം പ്രത്യേകം ട്രക്കുകളിൽ ആക്കി അയോധ്യയിലേക്ക് അയയ്ക്കും എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post