ഡെറാഡൂൺ: ഏകസിവിൽ കോഡ് വിജയകരമായി പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഇതോടെ രാജ്യത്ത് യുസിസിസി ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏകസിവിൽ കോഡ് ബിൽ പാസാക്കിയത്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏക സിവിൽ കോഡ് ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്.
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തു.
ജസ്റ്റിസ് രഞ്ജന ദേശായ് അധ്യക്ഷയായ അഞ്ചംഗ സമിതി നൽകിയ ശുപാർശകൾ അടിസ്ഥാനമാക്കിയ യുസിസി ബിൽ മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി അവതരിപ്പിച്ചിരുന്നു. വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയിൽ മതവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമം ബാധകമാകും. ആദിവാസിഗോത്ര വിഭാഗങ്ങളെ ഒഴിവാക്കി. മതവിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവ ഹനിക്കപ്പെടില്ല. മുത്തലാഖ് കുറ്റകരമാണ്. ബഹുഭാര്യാത്വത്തിനും ബഹുഭർതൃത്വത്തിനും അംഗീകാരമില്ല. ലിവ് ഇൻ റിലേഷനുകൾ നിയമപരമാകും. എന്നാൽ സർക്കാർ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ജില്ലാ റജിസ്ട്രാർ സാധുത പരിശോധിക്കും. പൊതുനയത്തിനും സഭ്യതയ്ക്കും നിരക്കാത്ത ബന്ധങ്ങൾ റജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. റജിസ്റ്റർ ചെയ്യാതിരിക്കുകയോ, തെറ്റായവിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് വർഷം വരെ ജയിൽ വാസവും 25,000 രൂപ വരെ പിഴയും ശിക്ഷവിധിക്കാം. ബന്ധം വേർപരിയുമ്പോഴും രേഖാമൂലം അറിയിക്കണം. വിവാഹമോചനത്തിനും ജീവനാംശം നൽകുന്നതിനും എല്ലാവർക്കും ഒരേ നിയമം. പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശം. പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ് തന്നെ.
Discussion about this post