തിരുവനന്തപുരം; എക്സാലോജിക് മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് പിന്തുണയുമായി സി പി എം.വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. വീണ വിജയനും കമ്പനിക്കുമെതിരായ കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്ന വിശദീകരണം അടക്കം ഉൾപ്പെടുത്തിയ രേഖ നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന ശിൽപ്പശാലകളിൽ പാർട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. കമ്പനിയുടെ വാദം പോലും കേൾക്കാതെയാണ് എതിർ പ്രചാരണമെന്നാണ് സിപിഎം നിലപാട്.
പണം നൽകിയ കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണിതെന്നും ബാങ്കുകളിൽ നടത്തിയ ഇടപാടിന് വ്യക്തമായ കണക്കുണ്ടെന്നും പാർട്ടി ന്യായീകരിക്കുന്നു.മോദി സർക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് വീണ വിജയന്റെ കേസിനെക്കുറിച്ച് പറയുന്നത്.
വീണയുടേയോ,എക്സാലോജിക്കിന് പണം നൽകിയ സി എം ആർ എൽ കമ്പനിയുടെയോ പേര് പരാമർശിക്കാതെയാണ് പാർട്ടിയുടെ ന്യായീകരണം. ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ട് പാർട്ടി രേഖയിലൂടെ കീഴ്ഘടകങ്ങളിൽ വിശദീകരിക്കുന്നത് പതിവില്ലാത്ത കാര്യമാണ്
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് ശിൽപ്പശാലകൾക്ക് നേതൃത്വം നൽകുന്നത്. ചിലയിടങ്ങളിൽ ആമുഖത്തിൽ തന്നെ വിവാദം വിശദീകരിക്കും. മറ്റു ചിലയിടങ്ങളിൽ ചർച്ചകൾക്കിടെ നൽകുന്ന വിശദീകരണമായാണ് വിഷയം പരിഗണിക്കുന്നത്.
Discussion about this post