1946-ൽ, ഇംഗ്ലണ്ടിലെ വിസ്ലിയിലെ പ്രശസ്തമായ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റി ഇംഗ്ലണ്ടിലെ ജോൺ ഇന്നസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രോമസോമുകളെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു കൊണ്ടിരുന്ന ഒരു പെൺകുട്ടിക്ക് സൈറ്റോളജിസ്റ്റ് എന്ന നിലയിൽ ഒരു ജോലി വാഗ്ദാനം ചെയ്യുകയുണ്ടായി.
കോശങ്ങളെ, പ്രത്യേകിച്ച് അവയുടെ പ്രവർത്തനവും ഘടനയും പഠിക്കുന്നതിൽ വിദഗ്ധനായ ഒരാളാണ് സൈറ്റോളജിസ്റ്റ്. അവർ ആ ജോലി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു, എന്നാൽ ആ ജോലിക്ക് ഒരു പ്രേത്യേകതയുണ്ടായിരുന്നു. റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ ശമ്പളമുള്ള വനിതാ ജീവനക്കാരി ആയിരിന്നു അവർ. ഒരുപക്ഷെ ലോകത്ത് തന്നെ എണ്ണം പറഞ്ഞ വനിതാ സാങ്കേതിക പ്രവർത്തകയും ശാസ്ത്രജ്ഞയും ആയിരിന്നു ആ വനിത.
1987 ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് സംസ്ഥാനത്തിലെ തലശ്ശേരി എന്ന ചെറുപട്ടത്തിൽ ഒരു സബോർഡിനേറ്റ് കോടതി ജഡ്ജിയുടെ 19 മക്കളിൽ പത്താമതായി ജനിച്ച ജാനകി അമ്മാൾ ആയിരിന്നു ആ സ്ത്രീ. ലോക ചരിത്രത്തിൽ തന്നെ വിദ്യാഭ്യാസ രംഗത്തുണ്ടായ സ്ത്രീ മുന്നേറ്റങ്ങളിൽ മുൻ നിരയിൽ വയ്ക്കാവുന്ന ആ പേര് പക്ഷെ അവരുടെ സ്വന്തം നാടായ ഇന്ത്യയിലോ അതല്ല കേരളത്തിലോ ഭൂരിഭാഗം പേർക്കും അജ്ഞാതമാണ്
1950 ൽ ജാനകി അമ്മാൾ ഇംഗ്ലണ്ടിലെ പ്രശസ്തമായ ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. അടുത്തിടെ സ്വാതന്ത്രം കിട്ടിയ തന്റെ രാജ്യത്തെ സഹായിക്കാനായിരിന്നു അത്. എങ്കിലും ഇന്നും ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ വിസ്ലി പൂന്തോട്ടത്തിൽ വസന്ത കാലങ്ങളിൽ ഒരു പൂവിരിയും മനോഹരമായ മഞ്ഞയും വെളുപ്പും കലർന്ന ആ പൂവിന്റെ പേര് മഗ്നോളിയ കോബസ് ജാനകി അമ്മാൾ എന്നാണ്. അതെ അങ്ങനെയാണ് ആ ലോകപ്രശസ്ത സർവ്വകലാശാല അവരെ ആദരിച്ചത്
1913 ൽ, ഇന്ത്യയിൽ മൊത്തം എടുത്താൽ പത്താം ക്ലാസ് കഴിഞ്ഞ സ്ത്രീകൾ ആയിരത്തിൽ താഴെ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ. സ്ത്രീ സാക്ഷരത വെറും ഒരു ശതമാനത്തിൽ താഴെ മാത്രം ഉണ്ടായിരുന്നപ്പോൾ, തന്നെക്കാൾ മുതിർന്ന 10 ചേച്ചിമാരും ചെയ്തത് പോലെ ഒരു കല്യാണം കഴിഞ്ഞ് ഒതുങ്ങി കൂടുക എന്ന വഴി എടുക്കാതെ വിദ്യാഭ്യാസത്തിന്റെ, അതും ഉന്നത വിദ്യാഭ്യാസത്തിന്റെ വഴി അവർ തിരഞ്ഞെടുത്തത് തന്നെ വിപ്ലവത്തിൽ കുറഞ്ഞ ഒന്നും തന്നെ ആയിരുന്നില്ല.
മദ്രാസിലെ ക്യൂൻ മേരീസ് കോളേജിൽ നിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദവും അവർ നേടി. ഇന്ത്യയിൽ എന്നത് പോട്ടെ, അന്തർദേശീയ തലത്തിൽ തന്നെ ഇതൊരു അപൂർവ്വതയായിരിന്നു.
ഒട്ടുമിക്ക സ്ത്രീകളും ഹൈസ്കൂൾ പോലും കഴിയാത്ത ഒരു കാലഘട്ടത്തിൽ, ഒരു ഇന്ത്യൻ സ്ത്രീ അമേരിക്കയിലെ ഏറ്റവും മികച്ച പൊതു സർവ്വകലാശാലകളിലൊന്നിൽ പിഎച്ച്.ഡി നേടാനും തൻ്റെ മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകാനും കഴിയുക എന്നത് അവിശ്വസനീയതയോടെ മാത്രം നോക്കി കാണേണ്ട ഒരു കാര്യമാണ്. ഒരു പക്ഷെ അമേരിക്കയിൽ സസ്യശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വനിത തന്നെ അമ്മാളായിരുന്നു.
1939-1950 വർഷങ്ങളിൽ അവർ ഇംഗ്ലണ്ടിൽ ചെലവഴിച്ച കാലത്ത് , വിശാലമായ പൂന്തോട്ട സസ്യങ്ങളെക്കുറിച്ചുള്ള ക്രോമസോം പഠനം നടത്തി. ക്രോമസോം നമ്പറുകളെയും പ്ലോയിഡിയെയും കുറിച്ചുള്ള അവളുടെ പഠനങ്ങൾ പല സന്ദർഭങ്ങളിലും സ്പീഷിസുകളുടെയും ഇനങ്ങളുടെയും പരിണാമത്തിലേക്ക് വെളിച്ചം വീശി . 1945-ൽ C. D. ഡാർലിംഗ്ടണുമായി ചേർന്ന് അവർ എഴുതിയ ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാൻ്റ്സ് എന്ന കൃതിയിൽ ഏതാണ്ട് ഒരു ലക്ഷം സസ്യങ്ങളുടെ ക്രോമോസോം നമ്പർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അവർ നേരിട്ട് കണ്ടെത്തിയതാണ്.
ഇന്ത്യൻ കരിമ്പുത്പാദനത്തിലെ സ്വയം പര്യാപ്തതയ്ക്കും രാജ്യം ജാനകി അമ്മാളിനോട് കടപ്പെട്ടിരിക്കുന്നു. അമ്മാളിൻ്റെ സഹായത്തോടെയാണ് , ഇന്തോനേഷ്യയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനുപകരം, കോയമ്പത്തൂരിലെ ഇംപീരിയൽ ഷുഗർ കെയിൻ ഇൻസ്റ്റിറ്റിയൂട്ടിന് സ്വന്തമായി മധുരമുള്ള കരിമ്പിൻ്റെ ഇനങ്ങൾ വികസിപ്പിക്കാനും നിലനിർത്താനും കഴിഞ്ഞത്.
1940 മുതൽ 1950 വരെ ഇംഗ്ലണ്ടിൽ ഗവേഷണ, പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അവർ 1951-ൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ (ബിഎസ്ഐ) പുനഃസംഘടിപ്പിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങി. 1952 ഒക്ടോബർ 14-ന് ബിഎസ്ഐയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി അവർ നിയമിതയായി. തുടർന്ന് അവർ ബിഎസ്ഐയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ കരിമ്പ് ഗവേഷണത്തിലും, വഴുതന തുടങ്ങിയ തദ്ദേശീയമായ പച്ചക്കറികളുടെ ക്രോസ്സ് ഉപവിഭാഗങ്ങൾ നിർമ്മിക്കുന്നതിലും അവർ ഗണ്യമായ സംഭാവന നൽകി.
1970 കളിൽ സൈലന്റ് വാലിയുടെ 8.3 ചതുരശ്ര കിലോമീറ്റർ ഉഷ്ണ മേഖലാ വനപ്രദേശത്ത് ഡാം പണിയുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ ജാനകി അമ്മാളാണ് തന്റെ പേരും പ്രശസ്തിയും ഉപയോഗിച്ച് കൊണ്ട് അതിനെതിരെ ശാസ്ത്രീയ പ്രതിരോധം തീർക്കുവാൻ മുൻ നിരയിൽ ഉണ്ടായിരുന്നത്
1984 ഫെബ്രുവരിയിൽ മരണം ആ മഹത്തായ ആത്മാവിനെ പുൽകും വരെ അവർ മദ്രാസിനടുത്തുള്ള മധുരവോയലിലെ സെൻ്റർ ഫീൽഡ് ലബോറട്ടറിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു.
, “സൂര്യൻ നിൻ്റെ കണ്ണ് സ്വീകരിച്ചിരിക്കുന്നു ; കാറ്റ് നിൻ്റെ ചൈതന്യവും സ്വീകരിക്കുന്നു. എവിടെയാണോ നിനക്ക് ഉചിതം എന്ന് നിനക്ക് തോന്നുന്നത് അവിടേക്ക് പോകൂ, അത് സ്വർഗ്ഗത്തിലേക്കാണെങ്കിലും ഈ ഭൂമിയിലേക്കാണെങ്കിലും. നിനക്കുള്ളതാണ് എന്ന് തോന്നുകയാണെങ്കിൽ നിനക്ക് ജലത്തിൽ അലിഞ്ഞു ചേരാം, സസ്യങ്ങളിലേക്ക് പോയി നിന്റെ ഓരോ ശരീര ഭാഗങ്ങളും കൊണ്ട് അവിടെ ഒരു വീടുണ്ടാക്കൂ. ഋഗ്വേദത്തിലെ ഈ മനോഹരമായ വരികളേക്കാൾ കൂടുതൽ ജാനകി അമ്മാളിനെ വിശേഷിപ്പിക്കാൻ വേറെയൊന്നും ഇല്ല.
ആദ്യത്തെ ഇന്ത്യൻ വനിതാ സസ്യശാസ്ത്രജ്ഞയായ ഇ കെ ജാനകി അമ്മാള് അവർ ശാസ്ത്രത്തിന് നൽകിയ മഹത്തായ സംഭാവനകളുടെ പേരിൽ ഇതിലും എത്രയോ അറിയപ്പെടേണ്ടവൾ ആയിരുന്നു. എന്നാൽ രാജ്യത്തിനകത്തും പുറത്തും അക്കാദമിക് സർക്കിളുകളിൽ അവർ ഇന്നും അജ്ഞാതയായി തുടരുന്നു, നമ്മുടെ പാഠപുസ്തകങ്ങൾ പോലും അവരുടെ മഹത്തായ ശാസ്ത്ര ചരിത്രത്തെക്കുറിച്ച് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു.
കേരളത്തിലെയോ ഇന്ത്യയിലെയോ എന്തിന് ലോകത്തെയോ ഏതൊരു പെൺകുട്ടിക്കും പ്രചോദനമാകുന്ന ജീവിത കഥയാണ് ജാനകി അമ്മാളിന്റെത്. എന്നാൽ അവരുടെ സ്വന്തം നാടായ കേരളത്തിൽ പോലും വളർന്നു വരുന്ന പെൺകുട്ടികൾ അവരെ അറിയുന്നില്ല. ഇനിയെങ്കിലും ഏതെങ്കിലും പാഠ പുസ്തകത്തിൽ സി വി രാമന്റെയൊപ്പമോ, ജെ സി ബോസിന്റെയൊപ്പമോ, എം എസ് സ്വാമി നാഥന്റെയൊപ്പമോ ചേർത്ത് നമ്മുടെ പെൺകുട്ടികൾ ഈ പേര് കാണുമോ, അറിയില്ല, വെറുതെ ആഗ്രഹിക്കാം എന്ന് മാത്രം
Discussion about this post