പാട്ന : ബീഹാറിൽ എൻഡിഎയും ആയുള്ള സഖ്യം അവസാനിപ്പിക്കുന്നതായി രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി. എൻഡിഎ തങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നാണ് സഖ്യം അവസാനിപ്പിക്കുന്നതിന് കാരണമായി ആർഎൽജെപി പറയുന്നത്. രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി അധ്യക്ഷനായ പശുപതി കുമാർ പരാസ് തൻ്റെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സഖ്യം പിരിയുന്ന കാര്യം അറിയിച്ചത്.
എൻഡിഎ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ല എന്ന് പശുപതി കുമാർ പരാസ് കുറ്റപ്പെടുത്തി. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചിരാഗ് പാസ്വാൻ എൻഡിഎയ്ക്ക് ഒപ്പം ചേർന്നതാണ് ആർഎൽജെപി സഖ്യം വിടാൻ കാരണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമായിരുന്നു ബിജെപി അധ്യക്ഷൻ ജെപി നദ്ദയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ചിരാഗ് പാസ്വാനുമായി സീറ്റ് പങ്കിടൽ ചർച്ചകൾ പൂർത്തിയാക്കിയതായി എൻഡിഎ അറിയിച്ചിരുന്നു. എൽജെപി (രാം വിലാസ്) 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 5 സീറ്റുകളിൽ മത്സരിക്കുമെന്നും എൻഡിഎ അറിയിച്ചിട്ടുണ്ട്.
Discussion about this post